മഞ്ഞു പെയ്യുമ്പോള്‍ !

                      

ഭക്തി ലഹരി കുളിര്‍മഞ്ഞു  പെയ്യിക്കുന്ന  മണ്ഡലവ്രതക്കാലം !!,ക്ഷേത്ര ദര്‍ശനങ്ങളും ആചാരാനുഷ്ഠാനങ്ങളും ആത്മീയ ജ്ഞാനത്തിലേക്കുള്ള ആദ്യ പടവുകള്‍ മാത്രമാണ് ,.

       എങ്കിലും   ജീവിത കാലം മുഴുവനും ആവേശം       പകരാന്‍ ചിലപ്പോള്‍ ആ ഓര്‍മ്മകള്‍ മാത്രം മതിയാകും !!

         അന്നൊന്നും വെളുപ്പിനേ ആരും വിളിച്ചു ഉണര്ത്തുകയൊന്നും വേണ്ട ; അടുത്ത ഭഗവതി ക്ഷേത്രത്തിലെ അതെ ; ഞങ്ങളുടെ പാലയ്ക്കാട്ടു കാവിലെ // കതിനവെടിയും  ശരണമന്ത്രങ്ങളും ഭക്തിഗാനങ്ങളും കേട്ടാണ് ഉണരുക ; ഉത്സവക്കാലമായാലും മറ്റു വിശേഷങ്ങള്‍ വന്നാലും കാവിനു മുറ്റത്താണോ വീടിന്‍റെ  മുറ്റത്താണോന്നു തോന്നും പോലെയാ പ്രതിഫലനങ്ങള്‍...

    അവിടന്നങ്ങോട്ട്  ഒരു തരം ആവേശമോ മത്സരമോ ഒക്കെയായിരിക്കുംഎല്ലാ കാര്യങ്ങള്‍ക്കും ..ക്ഷേത്രത്തില്‍  ആദ്യം എത്തുന്ന കുറച്ചു പേര്‍ക്കേ ത്രി മധുരം കിട്ടുഒള്ളൂ .. തണുപ്പും മഞ്ഞും വക വയ്ക്കാതെ    കുളി മുറിയിലെ സിമെന്റു  ടാങ്കിലുള്ള വെള്ളത്തില്‍  വിറച്ചു കുളിക്കും . കിഴക്ക് വെള്ളകീറും മുന്പേ , അടുത്ത വീട്ടിലെ കുട്ടികള്‍ എത്തും മുന്‍പേ ഞാനാദ്യം എന്നും പറഞ്ഞു കാവിലെത്താന്‍  മത്സരമാണ് ;


        തൊഴുത് പ്രദക്ഷിണവും  വച്ച് , തീര്‍ത്ഥവും മഞ്ഞള്‍ പ്രസാദവും  വാങ്ങിയ കയ്യിലേക്ക് തിരുമേനീടെ വക ഒന്നോ രണ്ടോ സ്പൂണ്‍ ത്രി മധുരോം കൂടി കിട്ട്യ അന്ന് പിന്നെ ലോകം കീഴടക്കിയ സന്തോഷായിരിക്കും !!. തേനും പഴവും കല്‍ക്കണ്ടവും ചേര്‍ത്തു  ഉണ്ടാക്കുന്ന ത്രി മധുരം !!  കിട്ടിയില്ലെങ്കില്‍ ; അടുത്ത ദിവസ്സം വച്ച് പിടിക്കും ;...എല്ലാം കഴിഞ്ഞു വന്നിട്ടേ ചായ പോലും കഴിക്കാവൂ , അതിന്‍റെ ഒരു തിടുക്കവും ഇല്ലാതില്ല !

മണ്ഡല കാലം വരുന്നതോടെ വിശേഷാൽ ,   കാവിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ മതിലിനരികെ നിൽക്കുന്ന മുത്തശ്ശി പ്ലാവിൽ രണ്ടു കോളാമ്പി മൈക്ക് പിടിപ്പിച്ചിട്ടുണ്ടാവും . രാവിലെയും   വൈകുന്നേരങ്ങളിലും  അഞ്ചു മണിയോടെ അതിൽ നിന്നും തമിഴ് ചുവയുള്ള മലയാളം   ഭക്തിഗാനങ്ങൾ ഒഴുകി തുടങ്ങും.
 " പള്ളിക്കെട്ട് സ്വാമിക്ക് ശരണം 
കല്ലും മുള്ളും കാലിനു മെത്ത 
സ്വാമിയേ അയ്യപ്പോ....! "
അതു പോലെ വേറൊന്ന് കൂടി ഓർമ്മ വരുന്നു
" ദേവീ ... മഹാമായേ...."
അന്ന് കേട്ടിരുന്ന " തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമീ....."  എന്നത്  സിനിമാ ഗാനം ആയിരുന്നെന്ന്  അന്നൊന്നും അറിയില്ലായിരുന്നു...
മൈക്കിലെ ഗാനങ്ങൾ ഒഴുകുന്നതോടെ നാടും ഉണരുകയായ്...
 വൈകുന്നേരങ്ങളിൽ
 ഈ സമയം കാവിലെ പറമ്പ് എന്നു പറയുന്ന മതിൽക്കെട്ടിനു അകത്തും പുറത്തും സാറ്റ് കളി,  അണ്ട ചുണ്ട കളി , കളം വരച്ച് തൊങ്കി ക്കളി , വട്ട് കളി.കിളിത്തട്ട് കളി.. കല്ല് കളി 
പൂക്കൾ മഞ്ഞ ഇലകൾ പച്ച 
ഓടി വരുമ്മേ പീടിച്ചേ ....എന്നും പറഞ്ഞ്  പെൺകുട്ടികൾ 
   കൈകൾ കോർത്ത് ഉയർത്തിപിടിച്ച്   നിന്ന്  , പിന്നെയും പശുവും പുലിയും കളിയും  വട്ടമിട്ട് കൈകോർത്ത് നിന്നൂള്ള കളിയും ആർത്ത് വിളിയും 
ആൺകുട്ടികൾ ഓലപ്പന്ത് എറിഞ്ഞ് ഓടിച്ച്  വീഴ്ത്തുക , തലപ്പന്ത് കളി, കുട്ടീം കോലും കളി വരെ അന്ന് നാട്ടിലുണ്ടായിരുന്ന സകലമാന കളിമേളങ്ങളുടെ അരങ്ങു തകർക്കലും നടക്കുന്നയിടമാവും അവിടം ...




    വൈകുന്നേരമായാല്‍  ദീപാരാധനക്കു മുന്‍പെ  നേരത്തെ എത്തും  . ആദ്യം കുറേ തിമിര്‍ത്തു കളിക്കും , പിന്നെ കാവിനു മതില്‍ക്കകത്തും മണ്ഡപത്തിലും ചെരാതുകളിലും , തൂക്കു വിളക്കുകളിലും  കല്‍വിളക്കിലുമെല്ലാം എണ്ണയും തിരിയുമിട്ടു നിരത്തലും ,കുരുത്തോലയും നിറമാലകള്‍  തൂക്കുന്നതും എല്ലാംതൊട്ടും പിടിച്ചും കണ്ടും സഹായിച്ചും നടക്കും .
  
          ഈ സമയം , ശ്രീ കോവിലില്‍ അച്ഛന്‍ തിരുമേനിയുടെയും മകന്‍ തിരുമേനിയുടെയും കരവിരുതാല്‍ ചന്ദനം ചാര്‍ത്തിയ ദേവി പുഞ്ചിരി തൂകി ദീപാരാധനക്കു  ഒരുങ്ങി വരും ,,ദീപാരാധനക്കു ശേഷം നടത്തുന്ന ‘കള മെഴുത്തും പാട്ടും‘എന്ന അനുഷ്ഠാനകലയുടെ ഒരുക്കം ചുറ്റമ്പലത്തിലാണ് ,അവിടെ തറയില്‍ അരിപ്പൊടി  , മഞ്ഞള്‍പ്പൊടി, വാകപ്പൊടി ഇവ കൊണ്ട് അനായാസം  ഭദ്ര കാളി കോലം എഴുതുന്ന കാഴ്ചയും നോക്കി നിന്ന് പോകും ,.

   അപ്പോഴേക്കും ദീപാരാധനയ്ക്കു നട അടയ്ക്കുന്ന   സമയമാകും . ക്ഷേത്രത്തിനു  അകോം പോറോം ജനം നിറഞ്ഞു കവിയും  .

    എണ്ണയില്‍ കുതിര്‍ന്ന കൈ വിരലുകളും, ഒരു ചെറിയ ഈര്‍ക്കില്‍ കമ്പും , ഒരു തിരിയും സംഘടിപ്പിച്ചു അടുത്ത പട പുറപ്പാടിനായ് കുതിക്കും.  നട തുറക്കുമ്പോൾ തന്നെ കർപ്പൂര കട്ടകൾ കത്തിക്കാൻ , 
ശ്രീകോവിലിനു മുന്നില്‍ നിന്നും പുറമെ കല്‍ വിളക്കുകള്‍ വരെ നിരത്തി വച്ചിരിക്കുന്ന നിലവിളക്ക്കള്‍ക്കു സമീപം സ്ഥാനം പിടിക്കണം . ഉന്തും തളളും കൊണ്ടും കൊടുത്തും മുണ്ടീം  നില്‍ക്കുമ്പോ മന്ത്രം ജപിച്ചു അക്ഷമരായ്  കൈകൂപ്പി   നില്‍ക്കുന്ന അമ്മൂമ്മമാരുടെ കണ്ണുരുട്ടി കാണിക്കലും ! ശംഭോ മഹാ ദേവ !!
     
    ഇടയ്ക്ക് , നിലവിളക്കിലെ തിരി ഈര്‍ക്കില്‍ കമ്പ് കൊണ്ട് നീട്ടി വച്ചും നട തുറക്കും മുമ്പുള്ള തിരു മേനിയുടെ സിഗ്നല്‍ നായ് ഉറ്റുനോക്കിയിരിക്കും . ഒരു ഭാഗത്ത് ശരണം വിളികളുടെ കയറ്റിറക്കങ്ങള്‍ക്കൊപ്പം പഞ്ചവാദ്യത്തിന്‍റെ താള മേള ലഹരി !

           ശ്രീ കോവില്‍ പ്പടിയില്‍ വച്ചിരിക്കുന്ന കര്‍പ്പൂരം വാതില്‍ പഴുതിലൂടെ കൈ നീട്ടി തിരുമേനി  കത്തിക്കുന്നതോടെ നട തുറക്കുകയായി .ഈ സമയം  നമുക്കു മുന്നിലുള്ള വിളക്കിലും ചുറ്റുമുള്ള കര്‍പ്പൂര കട്ടകള്‍ , ഞാനാദ്യം ഞാനാദ്യം എന്ന് പറഞ്ഞു അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന കുട്ടികള്‍ മത്സരിച്ചു കത്തിക്കും .  ദര്‍ശന സൗഭാഗ്യം കൊതിച്ചു  അമ്മൂമ്മമാരെല്ലാം അപ്പോള്‍  നമ്മുടെ പുറത്തു വീണു കിടപ്പുണ്ടാകും !!!

,.
    ഇതിനിടയില്‍  ഒരിക്കല്‍ ഇട്ടിരുന്ന പട്ടു പാവാടയ്ക്കു തീ പിടിച്ചതുപോലും അറിഞ്ഞില്ല ,! ഒരു വിധം  രക്ഷപെട്ടു പുറത്തു  കടക്കുമ്പോ രണ്ടു ചെവിയിലും കൈ വിരലുകള്‍ അടിച്ചു കേറ്റിയിരിക്കും , ഗുണ്ടും മാലപ്പടക്കങ്ങളും കതിനായും വച്ച് ഒരു തേറ്റം !  തുളസി മാലകളും ചന്ദന തിരിയും കര്‍പ്പൂര ഗന്ധവും നിറഞ്ഞ അന്തരീക്ഷം പതിയെ വെടി മരുന്നിനു വഴി മാറും ,,

                 അതോടെ കഴിയുന്നില്ല ;  അടുത്ത ഓട്ടം ആരതിയുഴിയാനും നീട്ടി പ്പിടിച്ച കയ്യുമായി മഞ്ഞള്‍ പ്രസാദ വിതരണക്കാരുടെ മുന്നില്‍ ഈയാംപാറ്റകളെ പോലെ പൊതിയും ! ,അതിനുള്ളില്‍ നിന്നും ഹോ ..!!, ധീരമായി അങ്കം ജയിച്ച വീരാഅംഗനയെ പോലെ
പുറത്തിറങ്ങും ! പ്രസാദം, കിട്ടിയതില്‍ പാതി അപ്പുറോം ഇപ്പുറോം  പകുത്ത് കൊടുക്കുന്നതോടെ അന്നത്തെ നമ്മുടെ പണീം തീരുകയായി .. ബാക്കി ചെരാതു പെറുക്കലോ,,, വിളക്ക് എടുക്കലോ ,,, ഹോ ...! അതൊക്കെ ആ ചേട്ടന്മാര്‍ ചെയ്തോട്ടേ.....
  
     അവസാനം  കിട്ടിയ ചെരുപ്പും എടുത്ത് വീട്ടി പോകാന്‍വട്ടം കൂട്ടുമ്പോ അവിടവിടെ ഓരോ ഇലക്കീര് മായി കുറച്ചു പേര്‍ വട്ടം കൂടി നില്‍പുണ്ടാവും ,, കിട്ടിയ പായസം കുറഞ്ഞു പോയെന്നും പറഞ്ഞു നമ്പൂതിരിയെ പായസ കള്ളനെന്നും വിളിച്ചു, മതിയാകാതെ കാവിന്‍റെ അടുക്കള ചുമരില്‍ കരി കട്ടകൊണ്ട് കുഞ്ചു  പായസക്കള്ളന്‍ എന്ന് തിരുമേനിയുടെ പേരു സഹിതം  എഴുതി വച്ച് സംതൃപ്തിയടയുന്നവര്‍ !
      തുച്ഛമായ ശമ്പളവും , ലുപ്തന്മാരില്‍ നിന്നും ദക്ഷിണയിനത്തില്‍ കിട്ടുന്ന ചില്ലി തുട്ടുകളും , നൈവേദ്യത്തില്‍ നിന്നും അരിഷ്ട്ടിച്ചു എടുത്തു വയ്ക്കുന്ന  പായസവും പട ചോറും കൊണ്ട് ഇല്ലം പുലര്‍ത്തുന്ന  ദരിദ്ര നാരായണന്മാരായ നമ്പൂതിരിമാര്‍ ! ആരറിയുന്നു !!? അതെല്ലാം ;

           ഇനി കൂട്ടു പിടിക്കാനും കൂട്ടം കൂടാനും ആരും വേണ്ട ,,.അല്ലെങ്കിലും ഈ മുറ്റത്തു ആരും അന്യരല്ലല്ലോ

.....നമ്മുടെ നാടു എന്‍റെയും നാട് ,,, നമ്മുടെ ക്ഷേത്രം എന്റെയും !! കാല്‍ ചുവട്ടിലെ ഓരോ മണ്‍തരിയിലും ഞാന്‍ അഭിമാനം കൊണ്ടു .!അതോ എന്‍റെ സ്വാതന്ത്ര്യത്തിലും കരുത്തിലും അഹങ്കരിച്ചുവോ ?!!

       മണ്ഡല വ്രതക്കാലമോ ഉത്സവങ്ങളോ കഴിഞ്ഞാലും ഞങ്ങള്‍ ചുറ്റുവട്ടത്തെ ഏതാനും വീട്ടിലെ പെണ്കുട്ടികളും അമ്മമാരും പതിവുപോലെ ആ നടയില്‍എത്തും , ദേവിക്കും ഉപദൈവങ്ങള്‍ക്കും ദീപം തെളിക്കും . ആ പ്രദക്ഷിണവഴികളിലെ കാറ്റും കൊണ്ട് ഒരു ദിവസ്സത്തിന്‍റെ ആലസ്യങ്ങള്‍ എല്ലാം ഇറക്കി വച്ച് തെക്കേ വാതിലിലൂടെ ഞങ്ങള്‍ പടിയിറങ്ങും , അപ്പോള്‍ സാന്ധ്യയുടെ പ്രണയ കവാടം തുറന്നു ,  പടിഞ്ഞാറേ ഗോപുര വാതില്‍ക്കല്‍ ആലും , കുളവും ,കണ്ണെത്താ ദൂരം പാടവും അന്തി ചോപ്പില്‍ പൂത്തു നില്‍ക്കുന്നുണ്ടാവും ! ആ സമയം  ആകാശത്തു കൂടണയും പക്ഷികള്‍ക്കൊപ്പം ഞങ്ങളും വീടണയും !


            കാലം പടിയിറങ്ങുമ്പോള്‍ ഇന്നും സാന്ധ്യശോഭ മായാതെ ....മായാതെ ....!!  ആ കല്‍ പടവുകളില്‍ പതിഞ്ഞ നൊമ്പരത്തി പൂക്കളോ ഇന്നു അവയെല്ലാം !!

       ഇല്ല ....ഇന്നും ശരണ മന്ത്രങ്ങള്‍ ഒഴുകിയെത്തുന്ന വൃശ്ചിക പുലരികളില്‍ മനസ്സ് തുടികൊട്ടി പാടും ..
        ‘’ മനസ്സിന്നുള്ളില്‍ ദൈവമിരുന്നാല്‍ ,,,,


മനുഷ്യനും ദൈവവുമോന്ന്‍........... ‘’

     അദ്വൈതത്തിന്‍റെയും തത്ത്വമസിയുടെയും പൊരുള്‍ തേടിയുള്ള ജീവിതയാത്രയില്‍ , മുന്നോട്ടുള്ള പ്രയാണത്തിനു കുതിപ്പേകാന്‍.... ആ സാന്ധ്യ ശോഭ മായാതെ ....മായാതെ ...   വീണ്ടും ഒരു മണ്ഡലക്കാലം !!

             സ്വാമി ശരണം

സ്നേഹപൂര്‍വം സ്നേഹിത ,

[.........മായ ബാലകൃഷ്ണന്‍.............]

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!