ഓര്‍മ്മയുടെ ചാറ്റല്‍ !

അങ്ങനെയൊരു പരീക്ഷാക്കാലം 🌳🌲🌲

ഇത് S S L C ,പ്ലസ് 2 ,പരീക്ഷകൾ ഓരോന്നും എഴുതി കുട്ടികൾ വീർപ്പടക്കിയിരിക്കും കാലം .
എനിക്കിതൊക്കെ ഒരു ആഘോഷ കാലമായിരുന്നു .തികഞ്ഞ തൃപ്തിയോടെ ഞാൻ എഴുതിയതും  എന്റെ എസ് എസ് എൽ സി തന്നെയാണ്. ഏറ്റവും ഇഷ്ടമുള്ള മാസം ഏതാ എന്നു ചോദിച്ചാൽ മാർച്ച് ,ഏപ്രിൽ എന്നൊക്കെ പറയുമായിരുന്നു . അന്നൊക്കെ.ഓരോ പതനവും ഉയിർത്തെഴു ന്നേൽക്കാനുള്ള തായിരുന്നു.

ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ
കമ്പിത്തിരി മത്താപ്പൂ 
മനസേ ആസ്വദിക്കൂ ആവോളം !.
ഒരു ക്രിസ്തുമസ് കഴിഞ്ഞ് ,എഴുതി പൂർത്തിയാക്കാതെ ,
യാത്ര പറയാതെ ഇറങ്ങി പോന്ന വിദ്യാലയം , സുഹൃത്തുക്കൾ !!
മഞ്ഞും മഴയും മാഞ്ഞു .ഉൽസവങ്ങളും കൊടിയേറി ,വീണ്ടും മാമ്പൂ ക്കാലമെത്തി . മുറ്റത്തെ തൈമാവും ആദ്യമാായ് പൂത്തുലഞ്ഞു.ഉണ്ണിമാങ്ങകൾ മൂത്തു വീർത്തു ഒരു കുഞ്ഞു തേങ്ങയോളം വലുപ്പം വച്ചു . പഠന ഇടവേളകളിൽ ,കൂട്ടം കുല തൂങ്ങി നിന്ന ആ കിളിന്തു തൈമാവിൻ ചുവട്ടിൽ എത്തി കൈഎത്തിപിടിച്ച് ഓരോ മാങ്ങയും തൊട്ടുഴിഞ്ഞ് ഉമ്മ വച്ച് !! ആഹാ.....!
കാലം തട്ടിയകറ്റി .ഇന്ന്  ദാ ...... അവ കരുത്തുറ്റ തടിയായി ..... ഞാനും അന്നത്തെ ആ തൈമാവും എത്രയോ അകലെ ......

തുടർന്ന് കാണൂ . അങ്ങനെ ഒരു പരീക്ഷാക്കാലം .ഓർമ്മയിൽ തുള്ളാതെ .......
  
        വെയിൽ തിന്നുന്ന പക്ഷിയാവണം....! ചാറ്റൽ‍മഴയിൽ‍ നിന്നും പെരും മഴയത്തു ഇറങ്ങി നടക്കണം ...!! ഇരുള്‍ കോരിക്കോരി കുടിക്കണം !!  ഭ്രമകല്പനകളിലൂടെ അങ്ങനെ സഞ്ചരിക്കണം !!

     കൈവിട്ടു പോയ പളുങ്ക് മണികൾ‍ പോലെ ,   കനലുകളും മുള്ളുകളും നിറഞ്ഞ കുന്നിൻ നിറുകയിൽ‍ ഒന്നിൽ‍ നിന്നും അതിനടു ത്തതിലേക്ക് .വഴി മാറിയൊരു യാത്ര ഇവിടെ തുടങ്ങുകയാണ് ....ഈ വഴിത്തിരിവിൽ‍ കൂടുതൽ‍ ആർജ്ജവത്തോടെ പൊരുതി തോല്പ്പിക്കുവാനും  കീഴ്പ്പെടുത്തു വാനുമുള്ള മനസ്സിന്റെ പാകപ്പെടുത്തലുകൾ‍ .  വെളിച്ചമായ് ഒപ്പം കൂട്ടിയവർ‍ , കൈ പിടിച്ചു നടത്തിയവർ‍ ............... ജീവന പർവ്വത്തിൽ‍ നിന്നും ഒരു ഏട്........

    നവംബറിലെ കുളിരുള്ള മഞ്ഞിൻ‍ പുതപ്പിൽ‍ വിരൽത്തുമ്പിലൂടെ അരിച്ചെത്തി , സിരകളിൽ‍ ഞരമ്പുകളിൽ‍ , ദംഷ്ട്രകൾ‍ വിടർത്തി അസ്ഥികൾ‍ തുളച്ചു , വേദനയുടെ വിത്തുകൾ‍ പാകിയ ദിനങ്ങൾ‍ ...കണ്ണുകൾ‍ കലങ്ങാതെ ,...നനയാതെ ഇറുക്കിയടച്ചു , മൗനത്തിന്റെ  നീണ്ട ഊടുവഴികളിലൂടെ , നിശ്ശബ്ദം ഒരു ഏകാന്ത യാത്ര .........
                
      വീണ്ടും ഒരിടവേളയ്ക്ക്ശേഷം ,ഒരു ചെറു മയക്കത്തിൽ‍ നിന്നെന്ന വണ്ണം ഉണർന്നു , യാത്ര ചൊല്ലാതെ പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് ഒരു മടക്കയാത്ര .

ആദ്യമായെഴുതുന്ന പബ്ലിക്‌ എക്സാം കാലം . എങ്കിലും  ഉത്സാഹവതിയായി , ആവേശഭരിതയായി ! യുദ്ധ സന്നാഹങ്ങളില്ലാത്ത വെറും പരീക്ഷ ച്ചൂട് മാത്രം .       ഒരുമിച്ചു നടന്നവർ‍ മുന്നേ കടന്നു പോയിരുന്നു .നീയാണോ ....ഞാനാണോ മുന്നില്‍ !!? റാങ്ക് . ന്റെയോ മാർക്കി ന്റെയോ മത്സര ചിന്തകളില്ലാത്ത ഒരു സാധാരണ പരീക്ഷാച്ചൂട്‌ ! 

    തിരിച്ചു വരവിന്റെ  ആഹ്ലാദാരാവങ്ങളുയർത്തി മതിലിനപ്പുറം ,പച്ചയുടെ തലപ്പുകൾ‍ മാടി വിളിച്ചു .
    രാവിലെ പൊള്ളും വെയിലിൽ‍ , അസ്സെംബ്ലി ലൈനിൽ‍എന്നും പിന്നിലാവുന്ന എന്നെ തണൽ‍ വിരിച്ചു കുട  നിവർത്തിയവർ ! , അവിടവിടെ പടർന്നു പന്തലിച്ചു നില്ക്കുന്ന ആ വാകമര ചെടികൾ‍ ! ക്ലാസ് എത്തുംവരെ  ഒന്നു പിച്ചിയും നുള്ളിയും മാത്രേ എന്നും കടന്നു പോകാറുള്ളൂ ...!

       ഇന്നു യുണിഫോമിൽ അല്ലാതെ ........!!! നീളൻ മുടി യുടെ ഭാരമേതുമില്ലാതെ ! ...........  അവർ എന്നെ തിരിച്ചറിഞ്ഞിരിക്കുമോ....?!! ഈ വഴിത്തിരിവിൽമാറിയ വേഷത്തിൽ‍ ... !! വെട്ടിയൊതുക്കി ഷാംപൂ ചെയ്തു തുള്ളി തുളുമ്പുന്ന  ഹെയർ ഡ്രസ്സിങ്ങും , വേദനാ സംഹാരികൾ കവിളിൽ‍നുള്ളിയ കുങ്കുമ രാശിയിൽ‍ , നിലം മുട്ടും ചൈനീസ്‌ സിൽക്കിന്റെ തിളക്കത്തിൽ‍ , നീണ്ടു കൊലുന്ന്. .കോലാപൂരി സിംഗിൾ ഹീലിനൊപ്പം    ചുവടു വെച്ച് , കരിയിലക്കാറ്റ് പോലെ !!!ഇന്ന് അവർക്കരികിൽ‍ ...........!

        അവ ഇത്തിരി കൂടി ഉയരം വെച്ചുവോ .....?! വേഗം ചെന്ന് ആ കൈകളിൽ‍ ആഞ്ഞൊന്നു നുള്ളി...അടിച്ചു ....സൗഹൃദം തൊട്ടുണർത്തിയപ്പോ , അവർ‍ ഒന്നായ്  സന്തോഷാശ്രുക്കൾ‍ പൊഴിച്ചിട്ട പോലെ എന്നിലേക്ക്‌ കുരുന്നിലകൾ‍ ഉലർത്തിയിട്ടു .


 മുഖാ മുഖം പരിചയം പുതുക്കി പുഞ്ചിരി തൂകി കടന്നു പോകുന്നവർ‍ . എന്നാൽ‍ ഓടി വന്നു കെട്ടിപ്പിടിച്ചു വിശേഷങ്ങൾ‍ ചോദിച്ചറിയാനോ കിന്നാരം ചൊല്ലാനോ   തോളിൽ‍ കൈയ്യിട്ടവർ ആരുമുണ്ടായിരുന്നില്ല  .
 എങ്കിലും , അമ്മയുടെ കൈവിട്ടു ഓടുന്ന ഒന്നാം ക്ലാസ്സുകാരിയെ പോലെ ,മുന്നിൽ‍, അമ്മയ്ക്കൊപ്പം സ്കൂൾ‍ വരാന്തയിൽ  എത്തുമ്പോൾ‍നിറഞ്ഞ ചിരിയുമായ് ഹെഡ് മിസ്ട്രെസ്സ് സിസ്റ്റർ‍ഇറങ്ങി വന്നു .

     വെളുത്തുരുണ്ട് അധികം ഉയരമില്ലാതെ , കാഴ്ചയിൽ‍ പെൻഗ്വിനെ പോലെ ! ഞങ്ങളുടെ പങ്ക്രേഷ്യ സിസ്റ്റർ‍. സാധാരണ നിഴലു കണ്ടാൽ‍ ഞങ്ങള്‍ കുട്ടികൾ‍ എലിയെ പോലെ ഓടിയൊളിക്കുമായിരുന്നു ... 
        
     പ്രൈസ് ദ ലോഡ് എന്നോ ഗുഡ് മോണിംഗ് ...ഇവെനിംങ്ങ് എന്നും മറ്റും തട്ടി വിട്ട് പലപ്പോഴും ആ കണ്ണുരുട്ടി കാണിക്കലിൽ നിന്നും രക്ഷ പെടുകയായിരുന്നു പതിവ്  .
      പക്ഷെ , ഇന്ന് സ്നേഹ വാത്സല്യത്തിന്റെ  ഊഷ്മളത യിൽ‍ , മഞ്ഞു മല ഉരുകിയതു പോലെ സിസ്റ്റർ‍ എന്റെ മുന്നിൽ‍ !! രണ്ടു കൈകളും എനിക്ക് നേരെ നീട്ടി ,,പൂച്ചയെപോലെത്തെ പതുപതുത്ത കൈകളിൽ‍ എന്റെ നേർത്ത കൈപ്പത്തി ,വേദനയിൽ‍  വിങ്ങി മിനുങ്ങി ചുമപ്പു രാശി വീണ റിസ്റ്റി ലൂടെ വിരലുകളിലൂടെ അനുഗ്രഹ വർഷം പോലെ ,നനുത്ത സ്പർശമായ് , സ്നേഹതുരമായ് . സിസ്റ്റര്‍ വിരലുകൾ‍ ഓടിച്ചു .സൌഖ്യങ്ങൾ‍ തിരക്കി ...ഇടറി വീഴും ചുവടു വയ്പുകളിൽ എനിക്ക് ‍ കരുത്തായി മാറി  സിസ്റ്റർ‍..

     മുൻ ‍ വർഷത്തിൽ     എഴുതാത്ത പരീക്ഷയിൽ‍ തോൽവിയുടെ മുദ്രണങ്ങൾ‍ പതിയാതിരിക്കാൻ‍ അമ്മയും സിസ്റ്റർ‍ ഉം നടത്തിയ ശ്രമങ്ങൾ‍ .....!! ഒരർത്ഥത്തിൽ‍ എന്നെ പരീക്ഷ എഴുതിക്കുന്നതിൽ‍ എന്നെക്കാൾ ആഗ്രഹിച്ചതും   പ്രയത്നിച്ചതുമെല്ലാം അവരായിരുന്നു . എല്ലാം ഒരു കൈപിടിച്ചുയർത്തൽ‍, അമ്മയോളം പോന്ന അധ്യാപികമാർ‍. .....
           എഴുത്തിനു ഒഴുക്കും ഭംഗിയും കിട്ടു മെന്നതിനാൽ‍ അന്ന് മാർക്കെറ്റില്‍ ലഭ്യമായിരുന്ന ലേറ്റസ്റ്റ് റെയ്നോൾഡ്സ്  പെൻ‍ സമ്മാനിച്ച് , എന്നും ഒപ്പം നിന്ന ആത്മ മിത്രം ബിന്ദു  , പിന്തിരിഞ്ഞു വന്നു എന്നെ കൂടെ കൂട്ടി....!

     ട്വന്റി  ട്വന്റി യുടെ ആവേശത്തോടെ , ഒരു Six hundred റിലെയുടെ ഞെരി പോരിയോടെ , രാവിലെയും രണ്ടു നേരവുമുള്ള  പരീക്ഷ ദിനങ്ങൾ‍ . തുടർച്ചയായി എഴുതിയാൽ‍  കൈയ്യും ശരീരവും പണി മുടക്കിയെക്കുമോ എന്ന ആശങ്ക ഒരു ഭാഗത്ത്,,,,,,,,,



        കോഴ്സ് കമ്പ്ലീറ്റ്‌ ചെയ്യാൻ‍ കഴിയാതെ , ട്യൂഷൻ‍ അധ്യാപകരുടെയും , അടുക്കും ചിട്ടയോടെയും സ്വയം പാകപ്പെടുത്തിയ പഠന ക്രമവുമായി , 87 ലെ ആ പബ്ലിക്‌ എക്സാം കാലം ; L ഇല്ലാതെ S S L C എഴുതിയവർക്കൊപ്പം എല്ലോടെ നട്ടെല്ലുയർത്തി S S L C എഴുതാൻ  കഴിഞ്ഞത് ഒരു പക്ഷെ എനിക്ക് മാത്രമായിരിക്കും .

       ശ്രീ E K നായനാർ‍ ആദ്യമായ് മുഖ്യമന്ത്രിയാകുന്ന പൊതു തിരഞ്ഞെടുപ്പ് കാലം ...തീ പാറുന്ന       ഇലക്ക്ഷൻ‍ പ്രചാരണങ്ങളും പഠന ഇടവേളകളിൽ‍ റേഡിയോയിൽ‍ പെയ്തിറങ്ങുന്ന പുതുപുതു സിനിമ പരസ്യങ്ങളും , ഗാനങ്ങളും  അകത്തെ പരീക്ഷ ചൂടിലും വിട്ടു മാറാത്ത ശാരീരിക അസ്വാസ്ഥ്യങ്ങൾക്കും , മറുമരുന്നായി ..............ചൂടും തണുപ്പും അങ്ങനെ സമാസമം ..

      പതിവ്  വേദന സംഹാരികൾ‍ ഉൾപ്പെടെയുള്ള  മരുന്നുകൾ‍ മറന്നു പോയാൽ‍ , കണ്ണുകൾ‍ പൊത്തി അവ സ്വയം ചോദിച്ചു വാങ്ങുമായിരുന്നു , എന്നാൽ‍ ഇന്ന്  റി ഹൈഡ്രേഷനോ എന്തുതന്നെ വന്നാലും , നേരിടാൻ എല്ലാ  സന്നാഹങ്ങളുമായി  ലീവ് എടുത്തു അമ്മയും കൂടെയുണ്ട് ................

   എല്ലാം എനിക്കായ് കാത്തു വച്ച പോലെ ........3 വർഷത്തോളം പഠിച്ച വിദ്യാലയ മുറ്റവും , ആ യാത്രകളും  പകർന്നു തന്ന ആവേശം കുറച്ചൊന്നുമായിരുന്നില്ല .  എങ്ങും ഒരു പുതു അന്തരീക്ഷം .....പ്രാർത്ഥനാ നിരതവും പ്രതീക്ഷാ നിർഭരവുമായ മനസ്സോടെ.... സ്വതന്ത്രയായ് ,  സ്വ്വാതന്ത്ര്യം എന്ന വിഹായസ്സിൽ‍ ഒരു പുതു വസന്തത്തിന്റെ  പ്രതീതി സൃഷ്ടിച്ച ദിനങ്ങൾ‍ .......      ........

    പന്നിക്കുട്ടികൾ‍ നൂണ്ടു നടന്നിരുന്ന അങ്കമാലി     പട്ടണത്തിന്റെ  ഊടുവഴികളിലൂടെ ..........
  അങ്കമാലിയുടെ പൊന്നോമന പുത്രനായിരുന്ന ശാന്തം ,      സൗമ്യം  , കുടമണി കിലുക്കി എത്തും വെച്ചൂർ മോഡൽ അപ്രേം കാളക്കുട്ടനു അരികിലൂടെ................ 
    പട്ടണ മദ്ധ്യത്തിലെ അപ്രേം പുണ്യാളന്റെ മുന്നിലൂടെ ......... 
 നിറഞ്ഞൊഴുകുന്ന നിരത്തു വക്കിലൂടെ ഒഴുക്കിനൊപ്പം ;
ഒഴുക്കിനെതിരെ ആ ജീവിത യാത്രയിൽ‍  ,........

            നഷ്ട്ടപ്പെട്ടവ തിരിച്ചു പിടിക്കുമ്പോൾ  നഷ്ടങ്ങളെ കുറിച്ച് ഓർക്കാറില്ല  , നഷ്ടപ്പെടാമെന്ന ആധിയില്ല ......പ്രതീക്ഷകൾ മാത്രം .......
         അതിലേക്കുള്ള ഓരോ ചുവടു വയ്പ്പും    വിഫലമാവതിരിക്കാനുള്ള ശ്രമങ്ങൾ‍  .........

    . ഓരോ രണ്ടു മണിക്കൂർ‍ കഴിയുമ്പോഴും  ,  ഉണരുമ്പോഴും ഉറങ്ങാൻ നേരവും ഗ്രീസ് വറ്റി വലിഞ്ഞു ഇഴയുന്ന യന്ത്രം പോലെ ,നിന്നും ഇരുന്നും ഓരോ സ്റ്റെപ് എടുത്തും വച്ചും , കൈകൾ‍ വിരലുകൾ‍ ചുരുട്ടിയും നിവർത്തിയും പ്രവർത്തന ക്ഷമമാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തി കൊണ്ടിരുന്നു . അങ്ങനെ ആദ്യ ദിവസ്സങ്ങളിൽ‍ ചോദ്യങ്ങളിലൂടെ ഉത്തരങ്ങളിലൂടെ പായിച്ച മനസിന്‌ പതിയെ ശരീര ബോധം നഷ്ട്ടപ്പെട്ടു .
എത്രയും ആവേശത്തോടെയും സന്തോഷത്തോടെയും വിജയകരമായി എല്ലാ പരീക്ഷകളും എഴുതി തീർത്തു . അവസാന ദിവസം യാത്ര ചൊല്ലാൻ‍ ഹെട്മിസ്സിസ്സ് സിസ്റ്ററുടെ  അടുത്തെത്തി . അത്ഭുതമോ സന്തോഷമോ !? ,തിളക്കമാർന്ന കണ്ണുകളോടെ ,സിസ്റ്റർ‍ എന്റെ ചുമലിലൂടെ, കൈകളിലൂടെ, വാത്സല്യപൂർവം തലോടി.

   ‘’ ആദ്യദിവസം കണ്ടപ്പോൾ‍  ഇവൾ‍ ഈ പരീക്ഷ മുഴുവൻ‍ എഴുതി പൂർത്തിയാക്കുമോ’’ എന്ന് താൻ‍  സന്ദേഹിച്ചതായി, തെല്ലും ആശ്ചര്യം മറച്ചു വയ്ക്കാതെ സിസ്റ്റർ‍ അമ്മയോട് പറഞ്ഞു. അത് കേട്ടപ്പോൾ‍, പ്രൈസ് ദ ലോർഡ്‌ !!എന്ന് ഞാൻ‍ അറിയാതെ വിളിച്ചു പോയി . അതേ; ഞാൻ‍ എന്നെ തന്നെ മറന്നു പോയിരുന്ന ദിവസ്സങ്ങളായിരുന്നല്ലോ കടന്നു പോയത് !

  ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ‍ ,ലക്ഷ്യം ഒന്ന് മാത്രം .ഒരുമിച്ചു നടന്നവർ‍ ,തോളൊപ്പം കൈയിട്ടു നടന്നവർ‍! എന്നും അവർക്കൊപ്പം എത്തണം . ബിന്ദു യമുന ലതമാർക്കൊപ്പം ആലുവ  U C യിൽ‍ തന്നെ പഠനം തുടരണം , അതിനു മികച്ച നിലവാരം കണ്ടെത്തണം .കഴിഞ്ഞു പോയ കാലം . മറക്കാനാവില്ല കൊഴിഞ്ഞു വീണ ആ ദിനങ്ങൾ‍ ...........തിരശീല വീഴും മുന്പേ ഇവിടെ ഒരദ്ധ്യായം.

സ്നേഹപൂർവം   സ്നേഹിത ,
മായ ബാലകൃഷ്ണൻ‍...............2014 December    
  



Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!