കവിത

                                     താണ്ഡവം
                                       ***********

കാണുവതെങ്ങനെ ....... !?
എവിടെയൊളിക്കും ഞാന്‍ !!
    
 ചോര കുടിച്ചു മഥിക്കും
 കഴുകന്മാര്‍
വിത്തുകള്‍ കൊയ്യുന്ന,അടിവേരുകള്‍
പിഴുതെടുക്കും
 അരും കൊലകള്‍ക്കു ചുടലക്കള
 മൊരുക്കുവതു കാണുവതെങ്ങനെ ;!!
 എവിടെയൊളിക്കും ഞാന്‍ .......?

  കണ്ണിമകള്‍ ഞാന്‍ ഇറുക്കി പൂട്ടട്ടെ
   അതിലെനിക്കെന്‍റെ
   മണ്ണിന്‍ മഹിമകളെ  
   അടച്ചു വയ്ക്കണം !

 നക്രതുണ്ടികളുടെ , ശിഖന്ണ്ടികളുടെ
ബാണമേല്‍ക്കാത്ത
പെണ്ണുടലുകളുടെ ശാപമേല്‍ക്കാത്ത
മണ്ണിന്‍ കാഴ്ച്ചകളെ ; എനിക്കതില്‍
ഒളിപ്പിച്ചു വയ്ക്കണം !

വിഷപ്പുക തീണ്ടാത്ത ,
 ഗര്‍ഭത്തില്‍ കുരുതി കൊടുക്കും 
 അമ്മമാരുടെ നെഞ്ചു പിളര്‍ക്കും
  മാംസ പിണ്‍ഡങ്ങളായ്‌ പിറന്നു വിഴും
  ജീവനുകള്‍ ; എവിടെയൊളിപ്പിക്കും
   ഞാനെന്‍റെ കാഴ്ച്ചകളെ !

 നിണമണിഞ്ഞും , നൂപുരം കെട്ടിയും
  കൊടി കെട്ടിയ
  അക്ഷൌഹിണിപ്പടകള്‍
  കൊടുംച്ചതിക്കുഴികള്‍
  ഒരുക്കുന്നു ;

കരിം നാഗങ്ങള്‍ ഫണം ഉയര്‍ത്തും
  സുര സുന്ദരിമാര്‍
  അമൃത കുംഭങ്ങള്‍ നിരത്തി
   ചാട്ടവാറും കടിഞ്ഞാണുമേന്തി
   പീഡന തേരോട്ടത്തില്‍
   ഹര്‍ഷ പുളകിതരാകുന്നു .
    കാണുവതെങ്ങനെ.....?!!
  ചോര കിനിയുന്ന ജരാനരകള്‍  മൂടിയ
   എന്‍റെ മണ്ണിന്‍ കാഴ്ചകളെ !


   എവിടെയൊളിക്കും ഞാന്‍ !!?
    കണ്ണുകള്‍ പൊത്തട്ടെ
    ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍
    പൊട്ടിത്തെറിക്കട്ടെ !
   തേന്‍ പുരട്ടിയ കയ്പിന്‍ പാനപാത്രങ്ങള്‍
    തട്ടിത്തെറിപ്പിക്കട്ടെ
    തമോഗര്‍ത്തങ്ങള്‍ പിളര്‍ന്നിടട്ടെ !


 അല്ല ! സീതയല്ല , പരിത്യാഗിയല്ല ഞാന്‍
 കാലകേയ ദര്‍പ്പം ശമിപ്പിച്ചോള്‍!
  രുദ്ര യായ് ,ഗൗരിയായ്
  കാളിയായ് , ദുര്‍ഗയായ്                     
  ആത്മാവിന്‍ നെരിപ്പോടു തകര്‍ത്തു
   ശക്തി സ്വരൂപിണിയായ്
     ഞാനുയിരം കൊള്ളട്ടെ !


    സീതയല്ല , പരിത്യാഗിയല്ല ഞാന്‍
    സര്‍വ്വം സഹയാണ് ; സംഹാരിണിയാണ്
    എവിടെ കാളകൂടങ്ങള്‍?  നക്തഞ്ചരികള്‍?!
    ശമിക്കുന്നില്ല യീക്ഷിതിയുടെ പാരവശ്യങ്ങള്‍
    പൊറുക്കില്ലയിനിയീ രക്തരുചിരാംഗിത       
     പീഡകള്‍ 



  സര്‍വ്വം സഹയാണ് ! സംഹാരി ണിയാണ് !
  എവിടെ കാളകൂടങ്ങള്‍ ?! നക്തഞ്ചരികള്‍
  സീതയല്ല പരിത്യാഗിയല്ല ഞാന്‍
   ദുഷ്ട നിവാരിണിയാണ് !
   സ്നേഹ സ്വരൂപിണിയാണ് !

    
    കണ്ണീരുണങ്ങാത്ത ഭ്രാന്തിയാം അമ്മമാരില്‍
    ചോര കിനിയും .പാല്‍മണം മാറാ
     ചുണ്ടുകളില്‍ ;
   ഇടനെഞ്ചു പൊട്ടി മാറോടണയ്ക്കും
      അച്ഛനില്‍ ,
      അശനിപാതത്വം പൊഴിക്കും  
     കന്യകയാം പാരിജാത മലരുകളില്‍
    നിന്നും കത്തി ജ്വലിച്ചാത്മശാന്തിക്കായ്

   അലയടിച്ചലയടിച്ചായിരം തിരകള്‍ക്കൊപ്പം
   സ്ഫുടം ചെയ്തഗ്നി കോരിക്കോരി
    ക്കുടിച്ചാവനാഴി നിറച്ച്
    ഹുങ്കാരമോടഷ്ട ദിക്കും കുതിച്ചു
    ഞാന്‍ ഉണരട്ടെ ! കണ്‍ തുറക്കട്ടെ !!
  എല്ലാര്‍ക്കുമമ്മയാം ഞാന്‍ ഉയിരം കൊള്ളട്ടെ


     സ്നേഹ സ്വരൂപിണിയാണ് !
     ദുഷ്ട്ട നിവാരിണിയാണ് !
     ലോക രക്ഷാര്‍ത്ഥം ഓരോയിതളിലും
      മലരിലും പ്രപഞ്ച മാതാവാം
      ഞാന്‍ കണ്‍ തുറക്കട്ടെ !


സ്നേഹപൂര്‍വം സ്നേഹിത
        

   മായ ബാലകൃഷ്ണന്‍]

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!