കാണുവതെങ്ങനെ!?

 കാണുവതെങ്ങനെ..... !? 

എവിടെയൊളിക്കും ഞാന്‍ !!

     

ചോരകുടിച്ചു മഥിക്കുംകഴുകന്മാര്‍

വിത്തുകള്‍ കൊയ്യുന്ന,

അടിവേരുകള്‍ പിഴുതെടുക്കും 

അരുംകൊലകൾക്കു ചുടലക്കള- 

മൊരുക്കുവതു കാണുവതെങ്ങനെ!

എവിടെയൊളിക്കും ഞാന്‍ .......?


 കണ്ണിമകള്‍ ഇറുക്കി പൂട്ടട്ടെ 

 അതിലെനിക്കെന്റെ 

 മണ്ണിന്‍ മഹിമകളെ  

 അടച്ചുവയ്ക്കണം !


  നക്രതുണ്ഡികളുടെ, ശിഖണ്ഡികളുടെ 

  ബാണമേൽക്കാത്ത 

  പെണ്ണുടലുകളുടെ ശാപമേല്‍ക്കാത്ത 

  മണ്ണിന്‍ കാഴ്ച്ചകളെയെനിക്കതില്‍ 

  ഒളിപ്പിച്ചുവയ്ക്കണം! 


    വിഷപ്പുകതീണ്ടാത്ത, 

    ഗർഭത്തില്‍ കുരുതികൊടുക്കുംഅമ്മ-

    മാരുടെ നെഞ്ചുപിളർക്കും  

    മാംസപിണ്ഡങ്ങളായ്‌ പിറന്നുവിഴും 

    ജീവനുകള്‍; എവിടെയൊളിപ്പിക്കും 

    ഞാനെന്റെ‍ കാഴ്ച്ചകളെ !


  നിണമണിഞ്ഞും,നൂപുരംകെട്ടിയും 

   കൊടികെട്ടിയ അക്ഷൗഹിണിപ്പടകള്‍

   കൊടുംച്ചതിക്കുഴികള്‍ ഒരുക്കുന്നു ;


  കരിനാഗങ്ങള്‍ ഫണം ഉയർത്തും

  സുരസുന്ദരിമാര്‍ 

  അമൃതകുംഭങ്ങള്‍ നിരത്തി 

  ചാട്ടവാറും കടിഞ്ഞാണുമേന്തി 

  പീഡനതേരോട്ടത്തില്‍ 

   ഹർഷപുളകിതരാകുന്നു.

   കാണുവതെങ്ങനെ.....?!!

   ചോരകിനിയുന്ന ജരാനരമൂടിയ 

   എന്റെ മണ്ണിന്‍ കാഴ്ചകളെ !


   എവിടെയൊളിക്കും ഞാന്‍ !!? 

   കണ്ണുകള്‍ പൊത്തട്ടെ 

   ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍

   പൊട്ടിത്തെറിക്കട്ടെ ! 

   തേന്‍ പുരട്ടിയ കയ്പിന്‍ പാനപാത്രങ്ങള്‍

  തട്ടിത്തെറിപ്പിക്കട്ടെ 

   തമോഗർത്തങ്ങള്‍ പിളർന്നിടട്ടെ! 


   അല്ല! സീതയല്ല, പരിത്യാഗിയല്ല ഞാന്‍

   കാലകേയദർപ്പം ശമിപ്പിച്ചോള്‍!

   രുദ്രയായ്, ഗൗരിയായ് 

   കാളിയായ്, ദുർഗയായ്

  ആത്മാവിന്‍ നെരിപ്പോടുതകർത്തു

   ശക്തിസ്വരൂപിണിയായ്  

    ഞാനുയിരം കൊള്ളട്ടെ !


 സീതയല്ല , പരിത്യാഗിയല്ല ഞാന്‍ 

 സർവ്വംസഹയാണ് ; സംഹാരിണിയാണ്

 എവിടെ കാളകൂടങ്ങള്‍?  നക്തഞ്ചരികള്‍?!

 ശമിക്കുന്നില്ലയീക്ഷിതിയുടെ പാരവശ്യങ്ങള്‍ 

 പൊറുക്കില്ലയിനിയീ രക്തരുചിരാംഗിതപീഡകള്‍;


  സർവ്വംസഹയാണ്! സംഹാരിണിയാണ്!

  എവിടെ കാളകൂടങ്ങള്‍? നക്തഞ്ചരികള്‍

  സീതയല്ല പരിത്യാഗിയല്ല ഞാന്‍ 

  ദുഷ്ടനിവാരിണിയാണ്! 

  സ്നേഹസ്വരൂപിണിയാണ്! 

     

  കണ്ണീരുണങ്ങാത്ത ഭ്രാന്തിയാം അമ്മമാരില്‍,

  ചോരകിനിയും പാല്‍മണംമാറാചുണ്ടുകളില്‍,

  ഇടനെഞ്ചുപൊട്ടി മാറോടണയ്ക്കും അച്ഛനില്‍ , 

  അശനിപാതത്വം പൊഴിക്കും കന്യകയാം-    

             പാരിജാതമലരുകളില്‍നിന്നും

 കത്തിജ്വലിച്ചാത്മശാന്തിക്കായ്

 അലയടിച്ചലയടിച്ചായിരംതിരകള്‍ക്കൊപ്പം 

  സ്ഫുടംചെയ്തഗ്നികോരിക്കോരിക്കുടിച്ചാ-

  വനാഴിനിറച്ച് ഹുങ്കാരമോടഷ്ടദിക്കുംകുതിച്ചു 

  ഞാന്‍ ഉണരട്ടെ! കണ്‍തുറക്കട്ടെ!!

  എല്ലാർക്കുമമ്മയാം ഞാന്‍ ഉയിരംകൊള്ളട്ടെ 


 സ്നേഹസ്വരൂപിണിയാണ്, ദുഷ്ടനിവാരിണിയാണ്!

ലോകരക്ഷാര്‍ത്ഥം ഓരോയിതളിലും മലരിലും

 പ്രപഞ്ചമാതാവാം ഞാന്‍ കണ്‍തുറക്കട്ടെ! 

 (തുടികൊട്ട് പുസ്തകം)        

  [ മായ ബാലകൃഷ്ണന്‍]

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!