ബുക്ക് റിവ്യൂ ! സൗവശൂൻ !

  സൗവശൂൻ ‍: ഇറാനിയൻ നോവൽ
നോവലിസ്റ്റ് :- സിമിൻ ദാനീശ് വർ
വിവർത്തകൻ :- എസ്‌ എ  ഖുദ്സി
            ************************
     ഒരു രാജ്യത്തിന്റെ  തന്നെ ചരിത്ര  ഭാഗമാകുന്ന കരുത്തുറ്റ കഥ . വെറും പെണ്ണെഴുത്ത് എന്ന് പറഞ്ഞു അധിക്ഷേപിക്കാനുള്ളതല്ല ! പെണ്ണിന്റെ സൗന്ദര്യവും സുഭഗതയും, കഥയെ അതിന്റെ സങ്കീർണ്ണതകളിൽ‍ പോലും വളരെ സൂക്ഷ്മതയോടെ ഒരു ശില്പിയുടെ കരവിരുതോടെ അക്ഷരങ്ങളെ വാർത്തെടുത്ത് സൃഷ്ടിച്ച കൃതി .  അധിനിവേശങ്ങൾക്കും ആധിപത്യങ്ങൾക്കും എതിരെ ,രാജ്യ സ്നേഹത്തിൽ തൂലിക മുക്കി എഴുതിയ, ചരിത്രത്തിൽ‍ ഇടം കൊടുക്കാവുന്ന നോവൽ‍. പെണ്ണുടലുകളുടെ സ്നേഹത്തിന്റെയും ക്ഷമയുടെയും  നോവിൽ‍ കുതിർന്ന വരികൾ‍. ഇവിടെ പേനയാണ് ആയുധം. വാക്കുകളും വരികളും ഇഴ കീറിയെടുത്ത്‌ വായനയുടെ രസം നുണഞ്ഞു ആസ്വദിക്കാൻ‍ കഴിയുന്ന എഴുത്ത് !
           ****************സൗവശൂൻ‍ !
                          തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ്  സിമിൻ   ദാനീശ് വർ  ‍ [ Simin Danishvar] രചിച്ച സൗവശൂൻ‍ എന്ന ഇറാനിയൻ‍ നോവൽ‍ നല്കുന്നത് . ഇറാനിയൻ‍ സാഹിത്യ ലോകത്ത് ഒരു വനിത എഴുതപ്പെടുന്ന പ്രഥമ നോവൽ‍ എന്ന പ്രത്യേകത കൂടി ഇതിനുണ്ട് . മലയാളിയായ എസ് . എ. ഖുദ്സി യാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.
എഴുത്തിന്റെ   ഒരു  മായിക ലോകമാണത്‌!. വർണ്ണനാതീതമാണ് !. പേർഷ്യൻ‍ കൃതിയായ ഷാനമയിൽ‍ നിന്നും സംസ്ക്കാരവും മിത്തും കടം കൊണ്ട് എടുത്ത കഥകൾക്ക് പിന്നാലെ പറന്നു നടക്കുന്ന മനസ്സ് നമുക്ക് മുന്നിൽ‍ കാഴ്ച്ചയുടെ  ഒരു പുതു ലോകം തുറന്നിടുകയാണ് .
‌ സൌവശൂൻ‍ എന്നത് ഒരു ഇറാനിയൻ പുഷ്പമാണ് !  നോവലിന് ഇങ്ങനെയൊരു പേരു നൽകുന്നതിനു പിന്നിലും ഒരു  മിത്തുണ്ട്  .പേർഷ്യൻ‍ മഹാകാവ്യമായ ഷാനാമ യിലെ   കഥാപാത്രമായ   ’സിയാവോശ് ’ .  ചതി പ്രയോഗത്തിലൂടെ ചെറുപ്പത്തിൽ‍ മരണപ്പെടുന്ന രാജകുമാരനാണ് ! സാധാരണ യായി     ഇറാനിൽ  ചെറുപ്പക്കാരായ മക്കളോ ഭർത്താവോ മരിച്ചാൽ അതിനെ ‘സിയാവോശ്’ എന്നാണ്    വിളിക്കു ന്നത് .  ആ  സിയാവോശ് ന്റെ  ചോര വീണ മണ്ണിൽ‍ നിന്നും ഉയിർത്തെഴുന്നേല്ക്കുന്ന  പുഷ്പമാണ് സൗവശൂൻ എന്ന്  അവർ        വിശ്്സിക്കുന്നു..‍ ഇവിടെ ഒരു പുനർജനിയുടെ കഥ പറയാനുണ്ട് .ഈ നോവലിലും    ഒരു  സൗവശൂൻ വിടരുന്നുണ്ട്  .
     1968 ഇൽ‍ രചിച്ച  ഈ നോവലിന്റെ പശ്ചാത്തലം  `1941 ,46 കാലഘട്ടമാണ്. ഇന്ത്യയും മറ്റും ബ്രിട്ടീഷ് ആധിപത്യത്തിൽ കഴിഞ്ഞതു പോലെ ഇറാനും അന്നത്തെ സോവിയറ്റ് യൂണിയന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും ആധിപത്യത്തിൽ ആയിരുന്നു.
   അവരുടെ കീഴിൽ ഭക്ഷണത്തിനും വസ്ത്രത്തിനും വരെ  ദാരിദ്ര്യം അനുഭവിച്ചിരുന്ന ജനങ്ങൾ‍ . എന്നാൽ ഇതിനിടയിലും  അധിനിവേശ ശക്തികളെ പ്രീണിപ്പിച്ചും ,അവർക്ക് ഒത്താശ ചെയ്തും ,അവസരവാദികളായും, സ്ഥാന മാനങ്ങളും പദവിയും നേടിയെടുക്കുന്ന  ഉദ്യോഗ വൃന്ദങ്ങളും  ഭൂ പ്രഭുക്കന്മാരും അടങ്ങുന്ന  ഒരു  വിഭാഗം, സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് . കാറ്റുള്ളപ്പോൾ‍ തൂറ്റണം എന്നല്ലേ ! ഭൂപ്രദേശം ഏതായാലും ഭാഷ ഏതായാലും ഇക്കൂട്ടർക്ക് എവിടെയും ഒരു മുഖമായിരിക്കുമല്ലോ  .കാപട്യത്തിന്റെ ! ചതിയുടെ !! മുഖം .
               
         എന്നാൽ  ഇവരുടെയിടയിൽ നിന്നും കൊണ്ട്  നിലവിലുള്ള വ്യവസ്ഥിതികളോട്  ചെറുത്ത് നില്പിന്റെ പോരാട്ടം നടത്തുന്ന ഭൂ ഉടമയാണ്   വിദ്യാ സമ്പന്നനും തന്റേടിയുമായ  യുസുഫ് . യുസുഫ് ന്റെ ഭാര്യയായ  ഖാനം സഹ്റ എന്ന സാറി യിലൂടെയാണ് കഥയുടെ ചുരുളുകൾ  നിവരുന്നത് . ഭർത്താവും സഹോദരനും സഹോദരിയും കുട്ടികളും പരിചാരകരും അടങ്ങുന്ന അവരുടെ  കൂട്ടുകുടുംബ അന്തരീക്ഷം  വായനക്ക് പിരിമുറുക്കങ്ങൾ‍ ഒഴിവാക്കുന്നുണ്ട്.
യുസുഫ് ന്റെ മൂത്ത ജ്യേഷ്ഠൻ‍ അബുൾ‍ ഖാസിം ഖാൻ‍ എന്ന  ഖാൻ‍ കാക്ക, ഭരണ വർഗ്ഗത്തോട് കൂറു പുലർത്തുകയും,.    ഭരണ തലത്തിൽ‍ ഒരു പദവി നേടിയെടുക്കുക  എന്ന മോഹവും പേറി നടക്കുന്നയാളാൺ് .
ഗവർണറുടെയും കേണലിന്റെയും പ്രീതി നേടിയെടുക്കാൻ‍ എന്തും എടുത്ത് കൊടുക്കാൻ തയ്യാറായവനാണ് യുസുഫ് ന്റെ ഈ ജ്യേഷ്്ൻ .സർക്കാരിൽ നിന്നും‍ പതിച്ചു കിട്ടുന്ന ഭക്ഷണ വസ്തുക്കൾ മാത്രമല്ലാ അനിയൻ യൂസുഫ് ന്റെ മകൻ ഖൊസ്രുവിന്റെ അരുമയായ കുതിര കുട്ടിയെ പോലും ആരും അറിയാതെ ഗവർണർ ഭവനത്തിലേക്ക് കാഴ്ച്ച വയ്ക്കുന്നുണ്ട്. അതെല്ലാം    ആ കുടുംബത്തിലെ   സ്ത്രീകളെയും കുട്ടികളെയും സ്വാഭാവികമായും   സംഘർഷത്തിലാക്കുന്നു. .
ഭക്ഷ്യ ക്ഷാമം നേരിടുന്ന കാലത്ത് ഗവർണറുടെ വസതിയിൽ‍ വച്ചു നടക്കുന്ന വിവാഹ വിരുന്നിലെ ധൂർത്തുകളെ വിമർശന ബുദ്ധ്യാ നോക്കി കാണുന്ന യൂസഫിലൂടെയും സാറിയിലൂടെയുമാണ്‌ ആദ്യ അധ്യായം തുടങ്ങുന്നത് . “ ഒരു അപ്പം കൊണ്ട് ഒരു കുടുംബം ഒരു നേരം കഴിയുമ്പോഴാണ് ”എന്ന സാറി യുടെ പരാമർശത്തിലൂടെ നാടിന്റെ അന്നത്തെ ദുരവസ്ഥ മനസിലാക്കാവുന്നതെയുള്ളൂ .പലപ്പോഴും എന്തിനെയൊക്കെയോ ഭയന്നു മൗനം ഭഞ്ജിക്കുന്ന സാറി, ഭർത്താവ് പറയുന്നതിലും സത്യമുണ്ടല്ലോ എന്ന് ചിന്തിക്കുന്ന സ്ത്രീയാണ് .
പലപ്പോഴും  സാറിയും മറ്റു  സ്ത്രീകളും   കുടുംബാഗങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഭീതി മൂലം മൌനം  അവലംബിക്കുകയാണ് .   തന്റെ ഭർത്താവിനോ മക്കൾക്കോ എന്തെങ്കിലും അപായം വന്നേക്കുമോ എന്ന് ഭയന്ന്  ഒന്നിനെതിരെയും പ്രതികരിക്കാൻ‍ കൂട്ടാക്കാത്ത ഒരു സാധാരണ സ്ത്രീയായി സാറിയെ കാണുമ്പോൾ‍ പലപ്പോഴും  നമുക്കും അതിശയം തോന്നാം.സാഹചര്യങ്ങൾ‍ അവളെ ബലഹീനയാക്കുകയാണ് .  സമൂഹത്തിലെ അരക്ഷിതാവസ്ഥയും  സമ്മർദ്ദങ്ങളും    എപ്പോഴും കൂടുതലായി  പ്രതിഫലിക്കുന്നതു  സ്ത്രീകളിലാണ് എന്നതും  ഇവിടെ പ്രസക്തമാണ്‌.
നോവലിൽ‍ കാവ്യാത്മകമായ ബിംബങ്ങളും ആശയങ്ങളും കരുപ്പിടിപ്പിക്കാൻ‍മക്മോഹൻ എന്ന  ഐറിഷ്   കവിയായി ഒരു  കഥാപാത്രത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. .   ഇറാനി ന്റേതു പോലെ തന്നെ  സ്വാതന്ത്ര്യം ഇച്ഛിക്കുന്ന രാജ്യമാണ് ഐർലണ്ടും.
 “സ്വാതന്ത്ര്യ വൃക്ഷം” എന്ന  തന്റെ ഒരു കവിത യിൽ     .“സ്വാതന്ത്ര്യ വൃക്ഷം എന്നൊരു വൃക്ഷമുണ്ട് . രക്തം ഒഴിച്ചാണ് അത് നനയ്ക്കേണ്ടത്..വെള്ളം ഒഴിച്ചാൽ‍ അത് വാടിപ്പോകുകയുള്ളൂ .”  എന്ന്   പറയുന്നുണ്ട്. സ്വാതന്ത്ര്യത്തിനായ് ജീവൻ‍ ബലി കഴിക്കാൻ‍ പോലും തയ്യാറുള്ളവരെയാണ് രാജ്യത്തിന് വേണ്ടതെന്നു ഉദ്ബോധിപ്പിക്കുകയാണ് ഇവിടെ  .
 ഗവർണർ ഭവനത്തിൽ നടക്കുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ ധൂർത്തും ആഘോഷങ്ങളും കാണുന്ന യൂസുഫ് , നിയന്ത്രിക്കാനാവാത്ത വിധം അസ്വസ്ഥനാണ് .
യുദ്ധ ത്തെയും  ദാരിദ്ര്യത്തെയും  കുറിച്ചുമാണ് എവിടെയും, കിടപ്പുമുറിയിൽ‍ പോലും  അവർക്കു സംസാരിക്കാനുള്ളത്. ”ഈ വീടാണ് എന്റെ നഗരം ,എന്റെ നാട് ; എന്റെ വാസ സ്ഥലത്തേക്ക് അവർ യുദ്ധം വലിച്ചിഴയ്ക്കുകയാണ് “ എന്ന് സാറി പരിതപിക്കുന്നു.
      ഒരു  നാടിനെയും അവിടത്തെ മനുഷ്യരെയും എത്ര മാത്രമാണ് ഇവയെല്ലാം വേദനിപ്പിക്കുന്നത്‌ ,ദുരിതപ്പെടുത്തുന്നത് എന്ന് വായനയിലൂടെ നമുക്ക് ബോധ്യമാവും !
സാറിയും ഭർത്താവും മൂത്ത മകൻ‍ ഖോസ്രുവും ഇരട്ടക്കുട്ടികളായ മീനയും  ,മർജാനും അടങ്ങുന്ന കുടുംബത്തിൽ‍ സ്നേഹബന്ധത്തിന്റെ ഇഴയടുപ്പം വളരെ ഹൃദ്യമായിട്ടാണ് നോവലിസ്റ്റ് കരുപ്പിടിപ്പിച്ചിരിക്കുന്നത്. കുടുംബ ഭദ്രത നിലനിർത്താൻ‍ സ്ത്രീകളുടെ നയപരമായ പെരുമാറ്റം പലയിടത്തും കാണാം .
   വിദേശ പട്ടാളക്കാരായി ഇന്ത്യക്കാരും ഫ്രഞ്ച് കാരുമുണ്ട്. ഫ്രഞ്ച് പട്ടാളക്കാരെ ഷോൻഡോമുകൾ‍ എന്നാണ്  വിളിക്കുന്നത്‌ . എന്നാൽ‍ കഥയിലുടനീളം ഇന്ത്യൻ‍ പട്ടാളക്കാരെയും വനിതകളെയും മോശവും തരം താഴ്ന്നതുമായ രീതിയിലാണ്‌ ചിത്രീകരിച്ചിട്ടുള്ളത്. .ഇന്ത്യക്കാരെന്നു പറയുമ്പോൾ‍ പാമ്പാട്ടികളും മന്ത്രവാദികളും ,ആട്ടവും പാട്ടുമായി നടക്കുന്ന ചപലകളുമാണെന്നും വിദേശങ്ങളിൽ‍ പ്രചരിച്ചിട്ടുള്ള ധാരണക്ക് ഉത്തമ ഉദാഹരണമാണ് ഇതിലുള്ളതെന്നു പറയാതെ വയ്യ !!
      60 ,എഴുപതുകളിൽ‍ നിന്നും ഇന്ന് ,വികസിത രാജ്യങ്ങൾ‍ പോലും ആരോഗ്യ രംഗത്തും ടെക്നിക്കൽ‍ മേഖലയിലും ഇന്ത്യക്കാരുടെ സേവനം നിർലോഭം അംഗീകരിച്ചു അനുഭവിക്കുന്ന ഇക്കാലത്തും, മംഗൾയാൻ‍ വിജയ പഥത്തിലെത്തിയ വാർത്തകളിൽ‍ പോലും, ഇന്നും മാറ്റമില്ലാതെ  ഇത്തരം പരാമർശങ്ങൾ‍ വരുന്നതിനു കാരണം എഴുതി വയ്ക്കപ്പെട്ട  ബുക്കുകളാണോ .....!!?.എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .

      വാക്കുകൾക്കതീതമായ സൗന്ദര്യം  എഴുത്തിലുടനീളം കാത്തു വയ്ക്കാൻ‍ കഴിഞ്ഞിട്ടുണ്ട് .     ”മുകുളങ്ങൾ‍ നിറഞ്ഞ ഒരു ഉദ്യാനം പോലെയാണ് മനുഷ്യ ഹൃദയം .സ്നേഹത്തിന്റെ ജലം ഒഴിച്ചാൽ‍ അത് വളരും എന്നാൽ‍ വെറുപ്പാണ് നല്കുന്നതെങ്കിൽ‍ അവ വാടിക്കരിയും “.ഇത് പോലെ മനോഹരങ്ങളായ വരികൾ‍  സമൃദ്ധമായി കാണാം .
 ജൂതന്മാർ‍ , ഹിറ്റ്ലര്‍, കമ്മൂണിസം ഫാസിസം റഷ്യ ജർമ്മനി ഇങ്ങനെ ഒരു വൻകരയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോകുന്ന കാഴ്ചകൾ‍ നിറയെ കാണാം ..
     കമ്മൂണിസ്റ്റ്  ആശയങ്ങളുടെ വേരുകൾ‍ പടർത്താൻ‍ പ്രവർത്തിക്കുന്ന സഖാവ് ഫതുഹി . ബോൾഷെവിക് പാർട്ടി അനുകൂലികളായ ഇവർക്കും ശത്രു  ഹിറ്റ്ലര്‍ തന്നെയാണ് .യുസുഫ് കമ്മൂണിസത്തെ പൂർണ്ണമായും അനുകൂലിക്കുന്നില്ല ,എങ്കിലും എതിർക്കുന്നുംമില്ല.  .മാർക്സിസമായാലും സോഷ്യലിസമായാലും വളരെ സൂക്ഷ്മമായ പഠനം ആവശ്യമായ വിഷയമാണ്‌ ഈ   പ്രത്യയശാസ്ത്രങ്ങൾ‍ എന്നാണ്  യുസുഫ് അഭിപ്രായപ്പെടുന്നത്‌ . അതിനെ  മറ്റൊരു മണ്ണിൽ‍ വേരുപിടിപ്പിച്ചു ഫലപ്രദമാക്കാൻ‍ കഴിയുമോയെന്നും  യുസുഫ് സംശയിക്കുന്നു .
യൂസുഫിന്റെയും സഹോദരന്റേയും  12 ഉം 14 വയസുള്ള കുട്ടികൾ സഖാവ് ഫതുഹിയുടെ ആരാധകർ ആവുന്നതിൽ അദ്ദേഹം  വിലക്കുന്നില്ല. പ്രതീക്ഷയുടെ ഒരു ചെറു  സ്ഫുരണം അദ്ദേഹം അവരിലും  കാണുന്നുണ്ട് .പ്രസ്ഥാനത്തെക്കാളും ആശയങ്ങളെക്കാളും ഉദ്ദേശ്യ ശുദ്ധിയിലാണ് അദ്ദേഹത്തിന് വിശ്വാസം . സ്വന്തം നാടിന്റെയും മനുഷ്യരുടെയും സുഖവും സന്തോഷവും സമാധാനവും മാത്രം ആഗ്രഹിക്കുന്ന യഥാർഥ രാജ്യ സ്നേഹി എന്ന്  യൂസുഫ് നെ .  വിളിക്കാം .രക്തച്ചൊരിച്ചിലുകൾ‍ഇക്കൂട്ടർക്ക് സ്വീകാര്യമല്ല .
ഗോത്ര വംശ പ്രധാനികളായ രണ്ടു സഹോദർന്മാർ യുസുഫ് ന്റെ സുഹൃത്തുക്കളായുണ്ട് . യുസുഫ് അവരെ പൂർണ്ണമായും അനുകൂലിക്കുന്നയാളല്ല. അവസരത്തിനൊത്ത് റഷ്യക്കും ബ്രിട്ടിഷ്നും പിന്തുണ നൽകുന്നതിലും , പട്ടാളത്തിനു  ഭക്ഷണ സാധനങ്ങൾ കൈമാറി  ആയുധം വാങ്ങുന്നതിലും അദ്ദേഹം അസംതൃപ്തനാണു. സ്വന്തം ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കാതെയും വിശപ്പ് മാറ്റാൻ ശ്രമിക്കാതേയും ചെയ്യുന്ന ഏതൊരു പ്രവൃത്തിയേയും യുസുഫ് നിശിതമായി വിമർശിക്കുന്നു . അടച്ചിട്ട മുറിയിലെ അവരുടെ,   അനുകൂലവും പ്രതികൂലവുമായ വാദ പ്രതിവാദങ്ങളും ചർച്ചകളും അന്നത്തെ ചരിത്രവും  രാജ്യത്തെ സങ്കീർണ്ണവസ്ഥകളും  വ്യക്തമാക്കാൻ‍ പോന്നതാണു. .
യുസുഫ് ന്റെ മൂത്ത സഹോദരിയാണ് ഖാനം ഫാത്തിമ .ഭർത്താവു മരിച്ച അവർ‍  തന്റെ പിതാവിലും ഭർത്താവിലും സഹോദരനിലും അഭിമാനം കൊള്ളുന്നവളാണ് !.
“കാലത്തിനു മുന്നേ നടന്നവർ‍ “ എന്നാണ് അവർ‍ ഭർത്താവിനെ കുറിച്ച് ഓർമ്മിക്കുന്നത്‌.

 ‘’.ഖാൻ  കാക്കയെപ്പോലുള്ള പോക്കിരിമാർക്ക് പറ്റിയ കാലം’’ എന്ന് പറഞ്ഞുകൊണ്ട്  നാടിനോടുള്ള കൂറും  മൂത്ത സഹോദരന്റെ പ്രവൃത്തികളിലുള്ള അതൃപ്തിയുമാണ്  വ്യക്തമാക്കന്നുണ്ട്.‌
മറ്റു ഇസ്ലാമിക രാഷ്ട്രങ്ങളുമായ് താരതമ്യം ചെയ്യുമ്പോൾ‍ ഇറാനിയൻ‍ വനിതകൾ‍ അക്കാലത്തും കുറച്ചെങ്കിലും സ്വാതന്ത്ര്യവും വിദ്യാഭ്യാസവും  സമത്വവും നേടിയവരായിട്ടാണ് കാണുന്നത് . എന്നാൽ‍ സ്ത്രീകളുടെ അവകാശങ്ങളെയും ,പുരുഷന്മർ്‍ അവരോടു ചെയ്യുന്ന അനീതികളെയും കുറിച്ച് എഴുതുന്നു എന്ന് സൂചിപ്പിക്കുന്ന  മിസ്സ്‌ ഫതുഹിയുടെ  ചോദ്യം ചെയ്യലുകളെ ,കേവലം ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ പുലമ്പലുകൾ‍ ആയിട്ടേ ചിത്രീകരിച്ചിട്ടുള്ളൂ. അവിടെ  എഴുത്തുകാരിയിൽ‍ഒരു ഭയം ഒളിച്ചിരിപ്പുണ്ടോ എന്ന് സംശയിച്ചു പോകുന്നു .
ഹുക്ക ,കറുപ്പ് തുടങ്ങിയ ലഹരി വസ്തുക്കൾ‍ അവിടങ്ങളിലെ സ്ത്രീകളും മറയില്ലാതെ ഉപയോഗിക്കുന്നത് നമുക്ക് കൗതുകമായി തോന്നാം .നമുക്ക് സുപരിചിതമല്ലാത്ത പഴ വർഗ്ഗങ്ങളും  കായ്കളും വസ്ത്രങ്ങളുടെ പേരുകളും വ്യത്യസ്തമായ ഭൂ പ്രദേശത്തിന്റെ അടയാളങ്ങളായി ഓർമ്മപ്പെടുത്തി ക്കൊണ്ടിരിക്കും .
കുടിലതയുടെ വിശ്വ രൂപം പൂണ്ടവളാണ് ഇസ്സത്തു ദൌല എന്ന പ്രായം ചെന്ന സ്ത്രീ . ധനാഢ്യ കുടുബാംഗം . ഖാനം ഫാത്തിമയുടെ ബാല്യകാല സുഹൃത്ത് .ആർഭാട ജീവിതം നയിക്കുന്നവൾ .    മാറി മാറി വരുന്ന ഗവർണ്ണർ ഭവനങ്ങളിലും ഭരണ തലത്തിൽ‍ ഉദ്യോഗസ്ഥ വൃന്ദങ്ങളിലും പ്രീതി നേടിയെടുക്കാൻ‍ കൌശലങ്ങളും സൂത്രപ്പണികളും ഒപ്പിച്ചു നടക്കുന്നവൾ‍ .
        സാറിയെയും അവളുടെ സ്വന്തം കുടുംബത്തെയും എപ്പോഴും തരം താഴ്ത്തി സംസാരിക്കുന്ന ഇസ്സത്തുദൌല,  ആയുധ കള്ളക്കടത്ത് കേസിൽ‍ നിന്നും തലയൂരാനായി ,സമൂഹത്തിൽ‍ ഉജ്ജ്വല വ്യക്തി പ്രഭാവമുള്ള സാറിയെ സ്വാധീനിക്കാൻ‍ ശ്രമിക്കുന്ന ഭാഗത്ത്  ,ചതിയുടെയും വഞ്ചനകളുടെയുടേയും കാപട്യം അഴിയുന്ന കാണാം .ഒരു ശില്പം കൊത്തുന്ന പോലെ സൂക്ഷ്മതയോടെ മനുഷ്യ മനസ്സുകളുടെ  ഉരുക്കഴിക്കുന്നത് വളരെ  ശ്രദ്ധേയമാണ് .
  ഭർത്താവിന്റേയും മകന്റേയും സ്വാധീനം പതിയെ പതിയെ സാറിയെ ധൈര്യവതിയാക്കിയിട്ടുണ്ട്.   അവൾക്കു മുന്നിൽ‍ വച്ചു നീട്ടുന്ന വാഗ്ദാനങ്ങളെ, സ്നേഹത്തിൽ‍ പൊതിഞ്ഞ മധുര വാക്കുകളെ, നിഷ്കരുണം സാറി നിരസിക്കുന്നു . സാധാരണയിൽ‍ നിന്നും വ്യത്യസ്തമായി ഒന്നിനു മുന്നിലും പതറാതെ ഒരു ഇടനിലക്കാരിയവാൻ‍ കഴിയില്ലെന്ന് സാറി    ഉറപ്പിച്ചു പറയുകയാണു..
 ബ്രിട്ടീഷ്‌ വിദ്യഭ്യാസത്തിന്റെ സ്വാധീനമാണ് സാറിയെ  പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടവളാക്കിയതെന്നാണ് യുസുഫ്  ന്റെ ആരോപണം . ബ്രിട്ടീഷ്‌ !, അവർ‍  ശാന്തിയെക്കുറിച്ചു സംസാരിക്കുന്നതിൽ‍ അർത്ഥമില്ലെന്നും വഞ്ചനയിൽ‍ നില്ക്കുന്ന ശാന്തിയെക്കൊണ്ട് എന്ത് കാര്യം എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം . എന്നാൽ‍ ബ്രിട്ടീഷ് സ്കൂൾ  വിദ്യാഭ്യാസവും ഇംഗ്ലീഷ്‌ പരിജ്ഞാനവും നേടിയ അവൾക്കു എല്ലാവരുടെയിടയിലും അംഗീകാരവും ആദരവും ലഭിക്കുന്നുമുണ്ട് എന്നതും വിരോധാഭാസമായി തോന്നാം .വിവാഹ ശേഷമാണ് താനിത്രയും ഭീരുവായത് എന്ന് സാറി ഓർമ്മിച്ചെടുക്കുന്ന കാണാം .
മിഷനറി വിദ്യാഭ്യാസം, ആ നാട്ടുകാരെ അവരുടെ  ആചാരാനുഷ്ഠാനങ്ങളിൽ‍ നിന്നു പോലും വിലക്കുന്നത് സ്വല്പം കടന്ന കൈയ്യായി നമുക്ക് തോന്നാം . എന്നാൽ‍ ഹോസ്പിറ്റലിലും മറ്റും പ്രാർത്ഥനകളുമായ് എത്തുന്നവരോടോ , ‘കോലു “ എന്ന അവരുടെ ദത്തു പുത്രൻ‍  ആ വിശ്വാസത്തിലേക്ക് തിരിയുമ്പോഴോ നമ്മൾ‍ പ്രതീക്ഷിച്ചതുപോലെ എതിപ്പുകൾ‍ മുഴങ്ങി കേൾക്കുന്നില്ല .അക്കാലത്തു  മതം മനുഷ്യനെ ഭ്രാന്ത് പിടിപ്പിച്ചിരുന്നില്ല എന്ന് വേണം  മനസ്സിലാക്കാൻ .
സാറി സംസ്കാര സമ്പന്നയും ദീനാനുകമ്പയും സ്നേഹവതിയും വിശാല ഹൃദയയും ആണെന്നു മനസ്സിലാക്കാൻ‍ കോലു എന്ന ബാപ്പയില്ലാത്ത കുട്ടിയോടുള്ള സമീപനങ്ങൾ‍ അടങ്ങുന്ന ആ ഒരു ഒറ്റ അദ്ധ്യായം മതി .പനി വരുമ്പോൾ‍ അടുത്തിരുന്നു ശുശ്രൂഷിക്കുന്നതും ,ഉമ്മയേയും സഹോദരങ്ങളെയും കാണണമെന്നു വാശി പിടിക്കുന്നിടത് ആശ്വസിപ്പിക്കുന്നതും  ഹൃദയ സ്പര്ശിയാണ്. കോലു അന്യന്റെ കുട്ടി ,ഒന്നുമില്ലാത്തവൻ‍ ,പ്രാകൃത വർഗ്ഗക്കാരൻ‍ ,എങ്കിലും അവനെ പറഞ്ഞു വിടരുത് ,അവനെ പഠിപ്പിക്കണം സംസ്ക്കാര സമ്പന്നനാക്കണം എന്നാണ് യുസുഫും അഭിപ്രായപ്പെടുന്നത് .പുസ്തകം വായിച്ചിറങ്ങിയാലും ഇവരെല്ലാം നമ്മോടൊപ്പം ഉണ്ടാകും .
സംഘർഷ ഭരിതമാണു അവസാന ഭഭാഗങ്ങൾ. . പരസ്പര ധാരണയോ ആശയ ഐക്യമോ ഇല്ലാതെ സഖാവ് ഫതുഹി , ഗോത്ര വംശ  സഹോദരങ്ങൾ ,യുസുഫ് ഇങ്ങനെ എല്ലാവരും വഴി പിരിയുന്നു .  നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയുടെ കാഴ്ചകൾ‍ ,ഒരു യുദ്ധ മുഖത്തെന്ന പോലെ വളരെ കലുഷിതമായ  അന്തരീക്ഷം അസ്വസ്ഥവും    വേദനാജനകവുമാണ്. ഗോത്ര വർഗ്ഗക്കാർ‍ മലയിടങ്ങളിൽ കൂട്ടമായി ഒളിച്ചിരുന്ന് ഭക്ഷണ വസ്തുക്കളും വസ്ത്രങ്ങളും ആയുധങ്ങളും എണ്ണയും കൊണ്ടുപോകുന്ന  പട്ടാള ട്രക്കുകൾ‍ ആക്രമിച്ചു തട്ടിയെടുക്കുകയാണ് .  വെടിയേറ്റുമരിച്ചവരും മുറിവേറ്റവരും ഭക്ഷ്യ സാധനങ്ങൾ‍ തട്ടിപ്പറിക്കാൻ‍ എത്തുന്ന സ്ത്രീകളും എല്ലാം സംഘരർഷ ഭരിതമായ അന്തീരക്ഷം .
യുദ്ധവും വിശപ്പും ദാരിദ്ര്യവും എത്ര പരിതാപകരമാണ് എന്ന് നമ്മെ കാണിച്ചു തരുന്ന ചിത്രങ്ങൾ .
ഏതൊരു സ്ത്രീക്കും അസൂയ തോന്നും വിധത്തിൽ,  സ്നേഹം കൊണ്ട് പൊതിയുന്നവനാണ്   സാറിയുടെ   ഭർത്താവു  യുസുഫ് .    മക്മോഹൻ പറഞ്ഞു കേൾപ്പിക്കുന്ന  കഥകഥകൾക്ക് ഇന്ത്യൻ‍ ജ്യോതിശാസ്ത്രവും മിത്തും ആയി ബന്ധം തോന്നുന്നു.
  കൃഷിക്കാര്യങ്ങളുമായി ഗ്രാമത്തിലേക്ക് പോയ  യുസുഫ് മടങ്ങി വരാൻ‍ വൈകുന്ന ദിനങ്ങളിലും  ,മലമടക്കുകളിൽ‍ യുദ്ധത്തിനു പോയ സോഹ്രാബിന്റെയും സംഘത്തിന്റേയും യുദ്ധ വാർത്തകൾ പരതുന്നതിലും തല്പരയായ, സാറിയുടെ, രാത്രികൾ‍  ദുസ്വപ്നങ്ങൾ‍ കൊണ്ട് നിറയുന്നുണ്ട് .തുടർന്നു സാറിയുടെ സ്വപ്നങ്ങൾ‍ അസ്ഥാനത്താകുന്നില്ല എന്ന് കാണാം .
        വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ യാണ് യുസുഫ് ന്റെ മരണം അവതരിപ്പിക്കുന്നത്‌. മരണം അല്ലാ അതൊരു കൊലയാണ്. സാറിയുടെ കണ്ണിലൂടെ കേൾവികളിലൂടെ ,സ്പർശത്തിലൂടെ ചോരയിറ്റുന്ന മരണത്തിന്റെ തണുപ്പിലൂടെ ആ അന്ത്യം നമ്മളും തിരിച്ചറിയപ്പെടുകയാണ് .
തുടർന്നു മേഘത്തുണ്ടുകൾ‍ പോലെ അലയുന്ന സാറി യുടെ വിഭ്രമാല്കമായ മനസ്സിന് പിന്നാലെ നമ്മളും പതറി ഉഴലും.  സിയാവോശ്’  “സൌവശൂന്‍”  ഇങ്ങനെ ഇതിഹാസവും മിത്തും ഇടകലർന്ന കഥകളിലൂടെയും  ,സാറിയുടെയും കുടുംബത്തിന്റേയും ,യുസുഫും സാറിയും ആദ്യമായ് പരിചയപ്പെടുന്നതുമായ   കഥകളിലൂടെയും  , ആ മനസ്സ് അലയുകയാണ് .  യാഥാർത്ഥ്യങ്ങളും ഓർമ്മകളും അതിരിടാതെ സഞ്ചരിക്കുമ്പോൾ‍താൻ  ഭ്രാന്തിന്റെ വക്കിൽ‍ എത്തിയോ എന്ന് സാറി പോലും സംശയിക്കുന്നു . എഴുത്തിന്റെ   ഒരു  മായിക ലോകമാണത്‌!. വർണ്ണനാതീതമാണ് !.
 മരണാനന്തരം നമ്മൾ‍ കാണുന്ന ആ വീട്ടിലെ ചലനങ്ങൾ‍, മനുഷ്യർ‍, എല്ലാം അവരുടെ സംസ്കാരങ്ങൾ‍വ്യക്തമാക്കാൻ‍ കഴിയുന്ന ചിത്രങ്ങളാണ് .
         യാഥാർത്ഥ്യങ്ങളിലേക്ക് ഊളിയിട്ട നിമിഷങ്ങളിൽ‍,  യുസുഫ് ന്റെ മേൽനോട്ടക്കാരൻ‍ സൈദ്‌ മുഹമ്മദിൽ നിന്ന് കൊലയുടെ പിന്നിലെ ചതിയും കള്ള പ്രചരണങ്ങളും കേട്ട് ഒരു ഘട്ടത്തിൽ‍ സാറിയുടെ ചോര തിളയ്ക്കുന്നു .  “സ്നേഹം നല്കി ശാന്തമായ അന്തരീക്ഷത്തിൽ‍ ഞാനെന്റെ മക്കളെ വളർത്താൻ‍ ആഗ്രഹിച്ചിരുന്നു .എന്നാൽ‍ ഇനി പകയോടെയാണ് ഞാൻ‍ അവരെ വളർത്തുക ! ഖോസ്രുവിന്റെ കൈകളിൽ‍  താൻ തോക്ക് പിടിപ്പിച്ചു കൊടുക്കും” എന്നും പറഞ്ഞു കൊണ്ട് അവരിലെ വീര്യം തുടിക്കുകയാണ് .
മാനസികമായി തളർന്ന ഘട്ടത്തിൽ‍ പരിശോധനക്ക് എത്തുന്ന  ഡോക്ടർ‍ അബ്ദുല്ല ഖാൻ‍, അവളിലെ ആത്മ വീര്യം ഉണർത്തും വിധം മുന്നോട്ടുള്ള ജീവിതത്തിൽ‍ അവൾക്കു  കരുത്തേകാൻ ശ്രമിക്കുന്ന വാക്കുകൾ വളരെ ശ്രദ്ധേയമാണ് .
 പതിയെ   അവളിലെ സ്ത്രീ ഉണരുകയാണ് !.ജ്വലിക്കുകയാണ് ! യുസുഫ് ബാക്കി  വച്ചു പോയ, അവശേഷിപ്പിച്ചു പോയ ചെറുത്തു നില്പ്പിന്റെ പോരാട്ട വീര്യം അവളിൽ‍ തിളയ്ക്കുന്നു . യുസുഫ് ന്റേതു രക്ത സാക്ഷിത്വമാണ് ! ഖബറടക്കം ആരെയും ഭയക്കാതെ അനുചിതമായ രീതിയിൽ‍ വീരോചിതമായി നടത്തണം എന്ന് അവൾ‍ ശഠിക്കുകയാണ് !.ഇതിനിടയിൽ‍ നടക്കുന്ന വാഗ്വാദങ്ങളും ശവ ഘോഷയാത്രയ്ക്കിടെ യുണ്ടാകുന്ന സംഘർഷ ഭരിത രംഗങ്ങളും നമ്മളിൽ‍  ഒരു പോരാളിയുടെ ആവേശം നിറയ്ക്കുന്നു .
സാറിയിലെ നെരിപ്പോട് തകർന്നു അവിടെ ഒരു സൌവശൂൻ‍ പിറക്കുന്നു ! ചോര വീണ മണ്ണിൽ‍ നിന്നും പോരാട്ടത്തിന്റെ പുനർജ്ജനി യുടെ പുഷ്പം !  ഇതാണ് സൗവശൂൻ‍ !
എന്റെ ഈ വായന ഒരിക്കലും പൂർണ്ണമല്ല.   വായിക്കുന്നവന്റെ രുചി ഭേദങ്ങൾക്കനുസരിച്ച് ഇനിയും കൂടുതൽ‍ കൂടുതൽ‍ സത്ത് നുകർന്ന് എടുക്കാൻ  കഴിയും എന്നാണ്  എന്റെ വിശ്വാസം .

വിവർത്തകനും നോവലിസ്റ്റ് നും നന്ദി ! അഭിനന്ദനങ്ങൾ‍!


സ്നേഹപൂർവം സ്നേഹിത
മായ ബാലകൃഷ്ണൻ


Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!