തിരൂർ ഡയറി.കുറിപ്പുകൾ !

ഹോസ്പിറ്റൽ ഡയറി 💥💥💥💥💥

ജീവിതയാത്രയിൽ പിൻ തിരിഞ്ഞ് നോക്കുമ്പോൾ ഒരു വട്ടം കൂടി കാണണം എന്ന് ആഗ്രഹം തോന്നിയിട്ടുള്ള ചുരുക്കം ചില വ്യക്തികൾ നമുക്കേവരിലുമുണ്ടാകും .എന്റെ തിരൂർ ഡയറിക്കുറിപ്പുകൾ :-- തുറക്കുമ്പോൾ നിങ്ങൾക്കും  കാണാം ഞാൻ തേടി നടക്കുന്ന  സൈനബയും ...  ഡോക്ടർ പി ആർ രാധാകൃഷ്ണനും .

1990 ,91 കാലഘട്ടം .പുറമേ കുവൈറ്റ് ,സൗദി യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. തീക്ഷ്ണ വേദനകളുടെ യാതനകൾക്കു ശേഷം അകമേ ഒരു ശീത യുദ്ധത്തിന്റെ കാലയളവിലാണ് ഞാൻ ,തിരൂർ ഗാന്ധിയൻ പ്രകൃതി ചികിൽസാ കേന്ദ്രത്തിൽ എത്തുന്നത് .

കോളേജ് ,ക്യാമ്പസ് തുടങ്ങിയ സുന്ദര സ്വപ്നങ്ങൾക്ക് എല്ലാം പൂർണ്ണ അവധി കൊടുത്ത് അകത്തു കയറിക്കൂടിയ 'ചേഷ്ട' യെ തുരത്താനായ് ' പൊതി'കൾ ഓരോന്നും തിരഞ്ഞു നടക്കുക യായിരുന്നു .അങ്ങനെ അലോപ്പതി ,ഹോമിയോപ്പതി ആയുർവേദപൊതികൾ ഓരോന്നും കഴിഞ്ഞാണു നാച്ച്വറോപ്പതിയെന്ന പ്രകൃതി ചികിൽസ തിരഞ്ഞെടുക്കുന്നത് . 

ഡോക്ടർ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും മാനുഷിക മൂല്യങ്ങൾക്ക് വളരെ വില കൽപ്പിക്കുന്നയാളായിരുന്നു ഡോക്ടർ രാധാകൃഷ്ണൻ . നല്ലൊരു പ്രകൃതി സ്നേഹി ,  മനുഷ്യസ്നേഹി , ലളിത ജീവിതം നയിക്കുന്ന ആൾ . പ്രകൃതി സ്നേഹി എന്നു പറയുമ്പോൾ ഉരഗജീവികളെ വരെ സ്നേഹിച്ചു വളർത്തുമായിരുന്നു .

ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഒരു നഴ്സിങ്ങ് സ്റ്റാഫിനെയാണ് അന്നവിടെ കാണാനായത് .സുലോചന ചേച്ചി ,സുജാത ,വൽസ ,പിന്നെയും സുഭദ്രേടത്തി ,ഒരു കുടുംബം പോലെ അവരെല്ലാം പേഷ്യന്റ്സ് നെ പരിചരിച്ചിരുന്നു..അവരുടെയെല്ലാം സ്നേഹവും പരിഗണനയും ഇന്നും സ്നേഹത്തോടും നന്ദിയോടും ഞാൻ സ്മരിക്കുകയാണ്  . അന്നെല്ലാം ഹോസ്പിറ്റലിൽ അച്ഛനായിരുന്നു കൂടെ ഉണ്ടാകുന്നത് .  സർവീസിൽ ഉണ്ടായിരുന്ന അമ്മയ്ക്ക് പൂർണ്ണമായും ലീവ് എടുത്ത് എന്റെ കൂടെ തങ്ങാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് എന്റെ  എല്ലാ കാര്യങ്ങളും അവിടത്തെ നേഴ്സിങ്ങ് സ്റ്റാഫിനെ ഏൽപ്പിച്ചിട്ടാണു ഓരോ ആഴ്ച്ചയിലും അമ്മ മടങ്ങുന്നത്. 

കൊന്തയും കുരിശും ,  ചന്ദനവും സിന്ദൂരവും   കണ്ട് വളർന്നിട്ടുള്ള എനിക്ക് ,     അവിടെയെത്തിയതു മുതൽ   കാണുന്ന കേൾക്കുന്ന ഓരോന്നും ,ഞാൻ ഒരു അന്യഗ്രഹജീവിയാണോ എന്ന് തോന്നിപ്പിക്കുമാറായിരുന്നു.  എന്തൂട്ടാ എന്നു ചോദിച്ചു തുടങ്ങുന്ന നാട്ടിൽ നിന്ന് ചെന്ന എന്നോട് ങ്ങള് ഏത് രാജ്യ് ത്ത്ന്നാ ?ബര്നത് .....   എത്രീസ്സായീ ബന്ന്റ്റ് !? എന്നൊക്കെ കേൾക്കുമ്പോൾ ബല്ലാത്തൊരു  ഗദ്ഗദം !!കണ്ണുകൾ മിന്നിത്തുടിച്ചു കൊണ്ടിരുന്നു .പിന്നെയും    മിന്നാമിന്നികൂട്ടങ്ങൾ കൂടു വച്ചതുപോൽ ഉമ്മമാരുടെ  കാതിൽ പൊന്നലുക്കുകൾ ,അരയിൽ വീതിയുള്ള ബെൽറ്റ്  ,കടും വർണ്ണത്തിലുള്ള വസ്ത്രങ്ങൾ  തലയിലും വാരിതെറുത്തുകൂട്ടിയ തട്ടവും ....
പിന്നെയും പാഠം ഒന്ന് വിലാപം പോലെ പാവാടയുടുത്ത പെൺകുട്ടികൾ ഒക്കത്ത് അനിയത്തി കുട്ടിയേയും , കൈപിടിച്ച്  സ്വന്തം  കൂഞ്ഞിനേയും ചേർത്ത് നടന്നകലുന്ന കാണുമ്പോൾ എനിക്കും  ബല്ലാത്തൊരു  വൈക്ലബ്യം !! 

ഇവരുടെയിടയിൽ നിന്നുമാണ് വളരെ ചുറുചുറുക്കും പ്രസരിപ്പും , നിറഞ്ഞ ചിരിയുമുളള   സൈനബ  എന്ന പാവാടക്കാരി എന്നിലേക്ക് എത്തുന്നത്. തലയിൽ ഇട്ടിരുന്ന ഷാൾ അത് അവിടെ തന്നെ ഉറച്ച് ഇരുന്നുകൊള്ളണം എന്ന വാശിയൊന്നും അവൾക്കില്ലായിരുന്നു .ഇടയ്ക്ക് ഊർന്ന് കഴുത്ത് വരെ എത്തുന്ന ഷാൾ,മെല്ലേ  ഒരു കാറ്റ് പോലെ, അലസം മാടി തലയിലേക്ക്   വലിച്ചിട്ട് ,നിലം മുട്ടുന്ന പാവാടത്തുമ്പ് തെല്ലൊതുക്കിപ്പിടിച്ച്  അവൾ മുറിയിലേക്ക്  ഒരു വരവുണ്ട് . അവൾ  കടന്നു വരുമ്പോൾ എന്റെ നോട്ടം ആദ്യം പതിയുന്നത്,  അവളുടെ പാദത്തോട് ചേർന്നു പതിഞ്ഞ് കിടക്കുന്ന ആ വീതിയുള്ളയിനം വെള്ളി പാദസരത്തിലേക്കായിരിക്കും .എനിക്ക് ആ ഇനം വളരെ ഇഷ്ടമാണു . തറയിൽ   നിലയുറപ്പിക്കാൻ  കഴിയാത്ത എന്റെ  ഒഴിഞ്ഞ കാലുകൾ .എങ്കിലും അവൾ അത് ഇട്ട് കാണുന്നത് എനിക്കും വലിയ ഇഷ്ടമാണ് .
" തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചി ചെടിയെ 
വെള്ളിക്കൊലുസ്സിന്മേൽ ചുറ്റിപ്പിടിക്കല്ലേ
 തൊട്ടാവാടി പെണ്ണേ "
ഇന്നു ഈ ഗാനം കേൾക്കുമ്പോൾ ഞാൻ അവളെ ഓർത്തുപോകാറുണ്ട്.


ഞാൻ അങ്കമാലിയിൽ നിന്നാണെന്നു കേട്ടപ്പോൾ അവൾക്ക് എന്നോട് ഒരു പ്രത്യേകം ഇഷ്ടം ! അന്ന് ' അങ്കമാലി പ്രധാനമന്ത്രി ' ഒന്നും ആയിട്ടുണ്ടായിരുന്നില്ല .സൈനബ അങ്കമാലിയിൽ വന്നിട്ടുണ്ടെന്നും അവളുടെ അനുജൻ് കാഴ്ച്ച തിരിച്ചു കിട്ടിയത് ഇവിടെ ഹോസ്പിറ്റലിലെ ചികിൽസകൊണ്ട് ആയിരുന്നു എന്നുമൊക്കെ  അവൾ പറഞ്ഞിട്ടുണ്ട് .
പക്ഷേ ഈ ഒരു പരിചയമോ അടുപ്പമോ ആയിരുന്നില്ല എന്നെ സൈനബയിലേക്ക് അടുപ്പിച്ചത്. പതിനാലാം രാവിലെ നിലാവു പോലെ അത്രയും ശുദ്ധിയും നൈർമ്മല്യവുമുള്ള ഹൃദയത്തിനുടമയായിരുന്നു ആ പതിനാലുകാരി പെൺകുട്ടി .  ആ ചെറു  പ്രായത്തിലും  അടുത്തു നിൽക്കുന്നവന്റെ വേദന  കാണുവാനും അവന്റെ കുറവുകൾ, സ്വയം അറിഞ്ഞ് , സഹായിക്കാൻ ഏത് സമയത്താണെങ്കിലും ,അതിന് പ്രത്യേകിച്ച് സമയമൊന്നും വേണ്ടാ എന്നും അവൾ  എന്നെ ബോധ്യപ്പെടുത്തി  കൊണ്ടിരുന്നു .അല്ലെങ്കിൽ അതിനു കിട്ടുന്ന ഒരവസരവും സൈനബ പാഴാക്കിയില്ല എന്നും പറയാം .
ആ ദിനങ്ങളിലേക്ക് കടന്ന് ചെല്ലുമ്പോൾ..... 
💥💥💥💥🌳🌳🌳🌳🌳🌳😊😊😊😊💥💥💥💥💥💥💥
അന്നൊരു സാധാരണ ദിവസം ,പതിവ് പോലെ അതിരാവിലെയുള്ള ഇലനീർ പാനീയവും ,ജാപ്പി എന്ന കാപ്പിയും ,പച്ചവെള്ളത്തിലെ എനിമയും    മഡ് പാഡ് വച്ച് പിടിപ്പിച്ച കുളിയും കഴിഞ്ഞ് റാഗി കുറുക്കും കഴിച്ച് മുടിയെല്ലാം അഴിച്ചിട്ട് കട്ടിലിൽ തന്നെ  കാലു രണ്ടും കീഴ്പോട്ട് ഇട്ട് ഞാനങ്ങനെ ചുമരും നോക്കിയിരുപ്പാണു . എന്റെ  നീളമുള്ള മുടി വെട്ടിക്കളയാൻ അമ്മയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല .പറ്റെ വെട്ടിയ മുടി കിളിർത്തു അമ്മയുടെ പരിചരണം കൊണ്ടു മാത്രമാണു വളർന്ന്  ഇപ്പോൾ  അര മറഞ്ഞ് എത്തിയിരിക്കുന്നത് . സിസ്റ്റേഴ്സ് ആരെങ്കിലും കൈയ്യൊഴിഞ്ഞു വന്നിട്ടു വേണം മുടി ഒതുക്കി കെട്ടി വയ്ക്കാൻ . ഭക്ഷണം എടുത്തു കഴിക്കുന്നതു പോലും വളരെ വിഷമിച്ചിട്ടാണ് .പകുതി സെറ്റ് ആയതും  നീരും വേദനയും വന്ന    സന്ധികൾ ചലിപ്പിച്ച്        കൈ ഉയർത്തി മുടി ഒതുക്കിവയ്ക്കാനും കഴിയില്ല . വെറുതേ ഇരുന്നപ്പോൾ ഞാൻ ആ മുടിത്തുമ്പിലൂടെ വിരലോടിച്ച് വൃത്തിയാക്കാനുള്ള ഒരു പാഴ്ശ്രമം ! നടത്തുമ്പോഴാണ് സൈനബ എന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നത് . 

അവൾ ഇതു കണ്ട മാത്രയിൽ യ്യോ!! നീ എന്താ ചെയ്യുന്നേ !!? നിനക്കിത് തനിച്ച് ചെയ്യാൻ കഴിയില്ലാലോ ? എന്നും പറഞ്ഞ് കിതച്ച് എന്റെ മുന്നിലെത്തി .
ഞാൻ ചെയ്തു തരട്ടെ ? എവിടെ ചീപ്പ് !?!എന്നും ഒറ്റശ്വാസത്തിൽ പറഞ്ഞുകൊണ്ട് എന്റെ അനുമതിക്കൊന്നും ചെവിയോർക്കാതെ തിടുക്കത്തിൽ  ചീപ്പിനായി മുറിയിൽ  ഓടി നടന്നു.  .വേഗം തന്നെ ചീപ്പും എടുത്തുകൊണ്ടു വന്നവൾ എന്നെ അമ്പരപ്പിച്ചുകൊണ്ട് വേഗം  കട്ടിലിൽ കയറി എനിക്കു പിന്നിൽ മുട്ടുകുത്തി നിന്ന് മുടി ചീകിയൊതുക്കി , നീളത്തിൽ മെടഞ്ഞിട്ടു തന്നു .എന്തു വേഗത്തിൽ ആയിരുന്നു എല്ലാം .!എന്തു സന്തോഷത്തോടെ യാൺ്  അവളുടെ ഓരോ പ്രവൃത്തിയും .എല്ലാം  കണ്ട് അത്ഭുത പ്പെട്ട് മിഴിച്ചിരിക്കുകയാൺ് ഞാൻ .അപ്പോഴുണ്ട് അവൾ കട്ടിലിൽ നിന്നും ചാടിയിറങ്ങി കണ്ണാടി എവിടെ എന്നും ചോദിച്ച് തപ്പി എടുത്തു കൊണ്ടു വന്നു.പിന്നെ കണ്ണാടിയിൽ  എന്നെ കാണിച്ചു തന്നിട്ട് , എന്റെ നെറുകയിലൂടെ ഒന്ന്  തലോടി    ദാ നോക്ക്യേ .... ഇപ്പ   ഭംഗിയായില്ലേ !!?' അവൾ  എന്നെ കൂടുതൽ സന്തോഷിപ്പിക്കാൻ ശ്രമിക്കുകയാൺ് .    !!.ന്റെ കുട്ടീ ....എന്റെ മനസ്സ് നിറഞ്ഞു .സ്നേഹം കൊണ്ട് വീർപ്പുമുട്ടി . ഒരു നന്ദി വാക്കു പോലും പറയാൻ കഴിയാതെ  വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയതുപോലെ
അവളുടെ ആ ചുറുചുറുക്കും സന്തോഷവും !എനിക്ക് എന്തു പറയണം എന്ന് കഴിയുന്നില്ലാ .പുറമേ ഒരാളോട് ഒരു സഹായം ചോദിക്കാൻ പോലും ധൈര്യമില്ലാതിരുന്ന എന്നോട്    ആദ്യമായിട്ടാണു ഒരാൾ സഹായിക്കട്ടെ എന്നും ചോദിച്ച്  ഇങ്ങോട്ട്  വന്ന്      ചെയ്തു തന്നിരിക്കുന്നത് .   നനവാർന്ന   കണ്ണുകളോടെ ഒരു ചെറുചിരിയെങ്കിലും നൽകാനേ എനിക്കു കഴിഞ്ഞുള്ളൂ .അപ്പോഴുണ്ട് എന്നെ  വീണ്ടും  അമ്പരപ്പിച്ചുകൊണ്ട് സൈനബ കണ്ണാടി തിരികെ വച്ചിട്ട് ,ചീപ്പിൽ  അള്ളിപ്പിടിച്ചുണ്ടായിരുന്ന മുടിയെല്ലാം  വലിച്ചിളക്കി പുറത്തുകൊണ്ട് കളഞ്ഞു കയ്യും വൃത്തിയാക്കി ചീപ്പും യഥാസ്ഥാനം കൊണ്ടുവയ്ക്കുന്നു. .
തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കിയ അവൾ " അള്ളോ!! പ്പ ന്റെ ഉമ്മ എന്നെ തിരക്കുണ്ടാവും .നേരം കുറെയായിരിക്കൺ് .ഞാൻ പോട്ടെ "  തലയിൽ കൈവച്ചുകൊണ്ട്   ഒറ്റ ശ്വാസത്തിൽ   നിന്ന നിൽപ്പിൽ ഇത്രയും പറഞ്ഞ്   മുറിവിട്ട് ഓടിപ്പോയ സൈനബ ഇന്നും എന്റെ കണ്ണിലുണ്ട് .
. അവൾ മുറി വിട്ട് ഇറങ്ങിയെങ്കിലും എന്റെ മനസിൽ സൈനബ മാത്രമായിരുന്നു .അവളെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു. വെറും കൗമാര സഹജമായ നിഷ്കളങ്കത കൊണ്ടു മാത്രം ഇത്രയ്ക്കൊന്നും ചെയ്യാൻ  കഴിയില്ല.  ഒരു പക്ഷെ സൈനബയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇതുപോലൊക്കെ ചെയ്യുമായിരുന്നോ.!!  സൈനബക്ക് ഞാൻ ആരുമായിരുന്നില്ല. അവളുടെ നാട്ടുകാരിയായിരുന്നില്ല .സമുദായം ആയിരുന്നില്ല ,ഏതോ നാട്ടിൽ നിന്നും വന്ന ഏതോ പെൺകുട്ടി .എന്നിട്ടും   ഒരു കുടുംബാഗത്തിനു എന്ന പോലെ   ഒരു വെറുപ്പോ അറപ്പോ കൂടാതെയാണ്  ആ കുട്ടി ഓരോന്നും ചെയ്തു തന്നത് .

അടുത്തൊരു ദിവസം ...മൈസൂർപൂവൻ എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചിട്ടാണു ബ്രേക്ഫാസ്റ്റ് നു പഴം മതിയെന്ന് ഞാൻ സന്തോഷിച്ചിരുന്നത് .പ്രകൃതി ചികിൽസയിലെ ഭക്ഷണ ക്രമങ്ങളുമായി പൊരുത്തപ്പെടാനാവാതെ ഞാൻ മുഖം വക്രിച്ചു നിൽക്കുകയാണ് . ഈ കണക്കിനു പോയാൽ പട്ടിണിയാൽ ചത്തുപോകുമെന്ന് പേടിച്ചിട്ടാകും ,കലവറ  പാചകം കൈകാര്യം ചെയ്തിരുന്ന സുലോചന സിസ്റ്റർ ഇടയ്ക്ക് വന്ന് എന്റെ ഇഷ്ടാനിഷ്ടങ്ങൾ തിരക്കും .ചികിൽസയുടെ പരിധിക്കുള്ളിൽ നിന്ന് കഴിക്കാവുന്ന എണ്ണ പുരട്ടാത്ത പത്തിരി , ചപ്പാത്തി ,മധുരമുള്ള പലയിനം പഴങ്ങൾ,ഇങ്ങനെ പലതും തരപ്പെടുത്തി തരും .  
മൈസൂർപൂവൻ  എന്നു കേട്ടപ്പോൾ   എന്തോ വിശിഷ്ടയിനം പഴമാണെന്ന് കരുതിയ എനിക്ക് ഒരെണ്ണം കഴിച്ചപ്പോൾ തന്നെ ഇത് നമ്മുടെ നാട്ടിലെ പാവം   പഴമായ പാളയൻ കൊടൻ ആണെന്ന കാര്യം വ്യക്തമായി . ഇവിടെ വരുന്നതിനു മുൻപേ അതിന്റെ മധുരവും പുളിയും ചേർന്ന രുചി എനിക്ക് മടുത്തിരുന്നു. വയ്യ!! മൈസൂർപൂവൻ എന്നൊരു പഴം എന്റെ നാട്ടിൽ ഞാൻ കേട്ടിട്ടേയില്ലാ .കഷ്ടായി.ഇതൊരു പറ്റിക്കലായി .!!! വിശന്നു കുടലു കത്തുന്നുണ്ട് ! പക്ഷെ പഴം ഇനി ഒരെണ്ണം കൂടി  തൊണ്ടയിൽ നിന്ന് ഇറക്കാൻ വയ്യ .
അപ്പോഴുണ്ട് സൈനബ വരുന്നു . സന്തോഷം കൊണ്ട് എന്റെ വിശപ്പും പോയി  .മുന്നിലിരിക്കുന്ന പഴവും നോക്കി  വിഷണ്ണയായി ഇരിക്കുന്ന എന്നെ കണ്ടപ്പോൾ , കൈ  വേദനിച്ചിട്ട്   പഴം എടുത്തു കഴിക്കാൻ വയ്യാതെ   വിഷമിച്ചിരിക്കുകയാണ്  എന്നാ സൈനബയും കരുതിയത് ..       സൈനബ വന്നപാടെ  
" യ്യോ !നിനക്ക്  എന്താ പറ്റിയത് !? നിനക്കിത് തനിയെ   പറ്റില്ലാലേ ?   .പഴം ഞാൻ തൊലിച്ച് തരട്ടെ !!?  " തിരിച്ച് ഒന്നും പറയുന്നതിനു മുൻപ്   സൈനബ പെട്ടെന്ന് ഒരു പഴം എടുത്ത് തൊലി പകുതി  പൊളിച്ച് എന്റെ കയ്യിൽ പിടിപ്പിച്ചു തന്നു . എന്നാൽ ആ സമത്തു അവൾ പറഞ്ഞ " പഴം  തൊലിച്ച് "എന്ന പ്രയോഗം കേട്ടപ്പോൾ എനിക്ക് ചിരി പൊട്ടി .പക്ഷെ ഞാൻ  ചിരിച്ചില്ല . ഒതുക്കിപ്പിടിച്ചു . ആ സമയത്ത്  ചിരിച്ചാൽ പാവം സൈനബ !! അവൾ എത്ര കാര്യമായിട്ടാ എന്റെ വയ്യാത്ത അവസ്ഥയിൽ .... എന്റെ വിഷമം കണ്ട് എന്നെ  സഹായിക്കാൻ  എത്തിയത് . എന്തോ ചിരിക്കുന്നത് ശരിയല്ല എന്ന്  തോന്നി .   ഞങ്ങളുടെ നാട്ടിലെ പ്രയോഗം ഞങ്ങൾക്കല്ലേ അറിയൂ .. അവൾ സ്നേഹത്തോടെ കയ്യിൽ വച്ചു തന്ന   പഴം   ആ മധുരത്തിൽ ഞാൻ  ഇറക്കി . 
പലപ്പോഴും സൈനബയുടെ വർത്തമാനത്തിൽ ചില നർമ്മങ്ങളൊക്കെ കടന്നു വരും .അവരുടെ പ്രയോഗങ്ങളും ഭാഷയുമൊക്കെ എനിക്ക് ഒത്തിരി കൗതുകം തന്നുകൊണ്ടിരുന്നു.  
ഒഴിവ് സമയങ്ങളിലൊക്കെ എന്റെ റൂമിൽ വന്നിരുന്ന് എനിക്ക് ഒരു കൂട്ട് കൊടുക്കാൻ ഡോക്ടർ ഉം നേഴ്സിങ്ങ് സ്റ്റാഫിലെ ചേച്ചിമാരോട് പറഞ്ഞിട്ടുണ്ട് .അതുകൊണ്ട്  രാത്രിയിലെ പതിവ് അര മണിക്കൂർ  പവർ കട്ടിന്റെ  സമയം അന്ന് എല്ലാവരും എന്റെ റൂമിൽ ഉണ്ടായിരുന്നു. . സൈനബയും ഉണ്ടായിരുന്നു.സൈനബയുടെ ഉമ്മൂമ്മ അവിടെ അഡ്മിറ്റ് ആയതുകൊണ്ട് വൈകുന്നേരങ്ങളിലോ അവധി ദിവസങ്ങളിലോ ഒക്കെ ഇടയ്ക്കെല്ലാം സൈനബയും വരുന്നതാണ്. .സൈനബയുടെ വീടും അടുത്തായിരുന്നു . കറന്റ് പോയപ്പോൾ സൈനബ എന്റെ കട്ടിലിൽ കയറി ഇരുന്നു .ചിരിയും വർത്തമാനങ്ങൾക്കുമിടെ പെട്ടെന്ന് കറന്റ് വന്നു .ഈ സമയം"  ദേ പുയ്യാപ്ല വന്നേ"  എന്നും ആർത്തു കൂവി കൊണ്ട് സൈനബ കട്ടിലിൽ നിന്നും ചാടിയിറങ്ങി .ഓരോരുത്തരായി മുറിയിൽ നിന്ന്  ചിരിയും വർത്തമാനവുമായി   പുറത്തേക്ക് ഇറങ്ങുമ്പോഴും ഞാൻ വാതിൽക്കലേക്ക് അതി ജാഗ്രതയോടെ നോക്കിയിരിക്കുകയാണ് . ആരേയും  കാണുന്നില്ലാല്ലോ!!? എല്ലാവരും മുറിവിട്ട് പോയി . ഇതെന്താ ആരു വരുന്നുണ്ടെന്നാ ഈ കുട്ടി പറഞ്ഞത് .! മുറിയിലേക്ക് വന്ന അച്ഛനോട് ഞാൻ കാര്യം തിരക്കിയപ്പോ അച്ഛനാ പറഞ്ഞത് സൈനബയുടെയോ ആ നാട്ടുകാരുടേയോ വെറും  നർമ്മബോധമായിരുന്നു ഈ പുയ്യാപ്ല പ്രയോഗം എന്ന് . ഞാനിത്രേം വിഢി ആയിരുന്നോ!!? 
ഓരോ ദിവസവും സൈനബ യിൽ നിന്നും ആ നാട്ടിലെ മനുഷ്യർ , അവരുടെ സംസാരം ഭാഷ  , സംസ്ക്കാരം ഇങ്ങനെ  ഓരോന്നും പഠിക്കുവാനുണ്ടായിരുന്നു. ഒരിക്കൽ 
പൂള എന്താണെന്ന് മനസിലാക്കി തരാൻ അവൾക്കറിയാവുന്ന എല്ലാ ഭാഷയും പ്രയോഗവും കാണിച്ചു തന്നു !  അവസാനം പൂള എന്താന്ന് അച്ഛനിൽ നിന്നും മനസിലാക്കുമ്പോൾ  ഞാൻ ശരിക്കും 'മരക്കിഴങ്ങ് ' എന്ന് എനിക്ക് ലജ്ജ തോന്നി.

പലപ്പോഴും ഞാൻ സൈനബയുടെ വരവിനായി കാത്തിരിക്കും .സൈനബയുടെ സ്നേഹവും അവളുടെ   ആ മലപ്പുറം ഭാഷയുടെ   മാധുര്യവുമാൺ്  ആ ദിവസങ്ങളിൽ എനിക്ക് ഏറ്റവും ആശ്വാസമായത് . 
  എത്ര നേരമാ ഫാനിന്റെ ലീഫും പുറത്തെക്കുള്ള ജനലും എന്റെ കാഴ്ച്ചകൾ മറച്ചു കൊണ്ട്   അതിനോടു ചേർന്ന മതിലും വല്ലപ്പോഴും വന്നു പോകുന്ന പക്ഷിയുടെ കരച്ചിലും മാത്രമായി . എങ്കിലും മുടങ്ങാതെ വൈകുന്നേരങ്ങളിൽ ,തിരൂർ റെയിൽ വേ സ്റ്റേഷനിൽ നിന്നു കേൾക്കുന്ന കാക്കകളുടെ കരോക്കെകൾ കേട്ടാൽ, കാക്കകളുടെ മഹാസമ്മേളനം നടക്കുന്നത് അവിടെയാണെന്ന് തോന്നിപ്പോകും .!!     ജനലിൽ ഇരിക്കുന്ന റേഡിയോയും കൃത്യമായി വരുന്ന വാർത്തകളും കാതോർത്ത് വൈകുന്നേരങ്ങളിൽ ചിലപ്പോൾ ഡോക്ടർ ഉം ഉണ്ടാകും .  വല്ലപ്പോഴും വീട്ടിൽ നിന്നും കൊണ്ടുവരുന്ന മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ നോവലും ബാലപങ്തിയിലും മാത്രമായി വായന ഒതുങ്ങിയിരുന്നു! 
ഉപ്പോ മുളകോ പുളിയോ എണ്ണയോ  ഇല്ലാതെ വയ്ക്കുന്ന പാതിവെന്തതും പച്ചയുമായ  പച്ചക്കറികൾ . വിശപ്പിന്റെവില  അറിഞ്ഞ നാളുകൾ എന്നു പറയാം .  ഞാൻ കഴിച്ചുകൊണ്ടിരുന്ന സ്റ്റിറോയ്ഡ് ഉൾപ്പടെയുള്ള 12 ഇനം അലോപ്പതി മെഡിസിനുകൾ പൂർണ്ണമായും ഒഴിവാക്കി തരാം എന്ന് മാത്രമേ അന്നത്തെ എന്റെ അവസ്ഥയിൽ ഡോക്ടർക്കും പറയാനായുള്ളൂ .എങ്കിലും ആ ഇലനീരിലും ഓരോ നുള്ളു ഭക്ഷണ ത്തിലും ഞാൻ ഇന്നത്തേതിലും എത്രയോ ഉന്മേഷവതിയായിരുന്നു എന്നുള്ളത്  അത്ഭുതം തോന്നുന്നു.. 

പൊതുവേ ആരോടും  സംസാരിക്കാത്ത ഞാൻ അക്കാലങ്ങളിൽ കൂടുതൽ കൂടുതലായി എന്നിലേക്ക് ചുരുങ്ങി കൊണ്ടിരുന്നു .വല്ലപ്പോഴും പുറത്ത് കൊണ്ടിരുത്താൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ല .ആരും എന്നെ കാണുന്നതോ പരിചയപ്പെടുന്നതോ പോലും ഇഷ്ടപ്പെട്ടിരുന്നില്ല .
വീട്ടിൽ നിന്നും നാട്ടിൽ നിന്നും  കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും എല്ലാം   എല്ലാം  അകന്ന് ....  അന്നെല്ലാം ഞാൻ ഏറ്റവും സന്തോഷിച്ചിരുന്നത് സൈനബയെ കാണുമ്പോൾ മാത്രം   ആയിരുന്നു. എന്നിട്ടും   ഏതാണ്ട് ഒന്നര മാസത്തിനു ശേഷം   ഞാൻ അവിടന്ന് മടങ്ങുമ്പോൾ സൈനബയെ  കാണാനോ  യാത്രപറയാനോ  കഴിഞ്ഞില്ല .അങ്ങനെയല്ലാ ഞാൻ അവളെ അൻവേഷിച്ചിച്ച് കണ്ടെത്താൻ ശ്രമിച്ചില്ലാ എന്നു പറയുന്നതാവും ശരി. 
അല്ലെങ്കിലും ഓരോ ഹോസ്പിറ്റൽ യാത്രകളും  മടക്കവും എന്നെ നിരാശയുടെ പടുകുഴിയിലേക്കാണു തള്ളിവിട്ടുകൊണ്ടിരുന്നത് .ഒന്നുമല്ലാതെ തിരിച്ചു ചെല്ലുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചുറ്റുമുള്ളവരുടെ നോട്ടങ്ങളും ചോദ്യങ്ങളും ഞാൻ ഭയന്നു .പലപ്പോഴും അവരെയൊന്നും തൃപ്തിപ്പെടുത്താൻ മാാത്രം മാറ്റങ്ങളൊന്നും കാണാനുണ്ടായെന്നു വരില്ല . വർഷങ്ങൾ പത്തിരുപതോ ഇരുപത്തഞ്ചോ  കഴിഞ്ഞിരിക്കുന്നു .
സൈനബാ.....അന്ന് നിന്നെ കാണാതെയാണ് , എങ്കിലും നിന്നെക്കുറിച്ചുള്ള ഒരുപിടി നല്ല ഓർമ്മകളെ ഹൃദയത്തിൽ നിറച്ചു വച്ചുകൊണ്ടാണ്  ഞാൻ അന്ന്  മടങ്ങിയത്.
സൈനബാ  ..... ഇന്ന് നീ എന്നെ  ഓർക്കുന്നുണ്ടാവുമോ!?. വിവാഹിതയായി  കുടുംബിനിയായി വിദേശത്തോ  ഏതോ നാട്ടിലായിരിക്കും നീ ......എങ്കിലും നിന്റെയും ഡോക്ടർ രാധാകൃഷ്ണൻ ന്റേയുമെല്ലാം  ഓർമ്മകളിൽ ഒരു നിഴലായെങ്കിലും അങ്കമാലിയിൽ നിന്നുള്ള ഒരു മാഷും മകളും ഉണ്ടാകുമെന്നു കരുതുന്നു .ഡോക്ടറുടെ ഓർമ്മയിലും തന്റെ സുഹൃത്ത് ബഷീർ ഇക്കയുടെ കുഞ്ഞുപെങ്ങൾ സൈനബയും ഉണ്ടാകുമായിരിക്കും .  
ഇന്ന് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നതും നിന്നെ കാണാനാണ് .ഒരു പക്ഷേ അന്ന് ബാക്കി വച്ച നിന്നോടുള്ള   സ്നേഹവും ഇഷ്ടവും നിർലോഭം  പങ്കുവയ്ക്കാമല്ലോ !.ഡോക്ടർ കാണിച്ച മാനുഷിക മൂല്യങ്ങളും പരിഗണനയും മറക്കാവുന്നതല്ലാ. എനിക്ക് ഡോക്ടറെയും വീണ്ടും  പരിചയപ്പെടണം . ഏതെങ്കിലും തിരൂർ സുഹൃത്തുക്കൾ മുഖേന  മൊബൈൽ നമ്പർ എങ്കിലും കിട്ടിയിരുന്നെങ്കിൽ.!!...
 സൈനബാ ..... നിന്നെ കണ്ടുപിടിക്കാൻ എനിക്കാകുമോ ....അതിനുള്ള ചില എളിയ ശ്രമങ്ങൾ മുൻപും നടത്തിയിട്ടുണ്ട് .എന്നെങ്കിലും കണ്ടുകിട്ടുമെന്നും ആ സ്നേഹവും പരിചയവും വീണ്ടെടുക്കുവാൻ ആകുമെന്നാണ് എന്റെ ദൃഢമായ വിശ്വാസം .


http://mayabalaakrishnan.blogspot.in 
സ്നേഹപൂർവം സ്നേഹിത
മായ ബാലകൃഷ്ണൻ.

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!