മഴ പോലെ

 

                                     മഴയോളങ്ങളില്‍ ഓര്‍മ്മയുടെ ചാറ്റല്‍മഴ    പെയ്യുകയാണ് !   പുറമേ പെരും മഴയുടെ ഇരമ്പത്തില്‍     ഓര്മ്മകളും    ആര്‍ത്തിരമ്പുകയാണ് ..........


         ഇവിടെ പകലുറങ്ങുന്ന വീടിന്‍റെ നിശബ്ദതയില്‍ ഒരു കുളിര്‍ കാറ്റ് വന്നെന്നെ  തഴുകിയുണര്‍ത്തി. തുറന്നിട്ട   ജാലകത്തിലൂടെ ഞാന്‍  കണ്ണുകള്‍ പായിച്ചു . അങ്ങകലെ ആകാശ ചെരുവില്‍ മഴ മേഘങ്ങള്‍ യാത്ര തുടങ്ങിയിരിക്കുന്നു , സൂര്യരശ്മികള്‍ തിളക്കമറ്റു , മാനമിരുണ്ട് ,ഒരു സങ്കടപ്പെരുമഴയ്ക്കായ്‌ പ്രകൃതി വിതുമ്പി നില്‍ക്കുന്നു . കാടിറങ്ങി മലയിറങ്ങി , തോടും  പാടവും  കടന്നു വന്ന കാറ്റില്‍ തലയിളക്കി മുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഓരോ മഴത്തുള്ളിയെയും വരവേല്‍ക്കാനായ്‌ നൃത്തം വയ്ക്കുകയാണ് .

                                   


         ഈ സമയം മനസ്സില്‍ ആനന്ദപ്പൂമഴ പെയ്തു തുടങ്ങി . ആ പൂമഴയില്‍ മനസിന്‍റെ താഴ്വാരങ്ങളില്‍ ഓര്‍മ്മയുടെ വെയില്‍ നാളങ്ങള്‍ തട്ടി വിരിഞ്ഞ വാങ്ങ്മയ ചിത്രങ്ങള്‍ക്ക് മാരിവില്ലിന്റെ ഏഴഴകുണ്ടായിരുന്നു .
      പുള്ളിയുടുപ്പുമിട്ട് പുല്‍ച്ചാടിക്കും പൂമ്പാറ്റകള്‍ക്കുമൊപ്പം പൂവുകള്‍ തോറും വേലികളും  അതിര്‍ത്തികളും കടന്നു കുട്ടി സഞ്ചയങ്ങള്‍ക്കൊപ്പം ;! മണ്ണപ്പം ചുട്ടും കഞ്ഞിയും കറിയും വച്ചു നടന്ന ബാല്യം .!


     പുറമേ ജാലകത്തിനപ്പുറം തളിരിലും തരുക്കളിലും മഴത്തുള്ളിക്കിലുക്കങ്ങള്‍ കേട്ടു തുടങ്ങി . ആ കിലുക്കത്തില്‍ , മുറ്റത്ത്‌ നിര നിരയായി വലിച്ചു കെട്ടിയ വെള്ളി നൂലുകള്‍ കോര്‍ത്ത മഴ വെള്ളത്തെ തട്ടിത്തെറിപ്പിച്ചും നനച്ചും കുളിച്ചും, കൈക്കുമ്പിളില്‍ മൊത്തിക്കുടിച്ചും കലപില കൂട്ടി ആര്‍ത്തുല്ലസിച്ച ബാല്യത്തിന്‍റെ പാദസരമണികള്‍ കിലുങ്ങുന്നതും കേള്‍ക്കാനായി .
നിറഞ്ഞൊഴുകുന്ന മഴവെള്ളത്തില്‍ കടലാസ്സു വഞ്ചിയുണ്ടാക്കി കളിച്ച ബാല്യത്തിന്‍റെ കാല്പാടുകളും  ആ മുറ്റത്ത്‌ പതിഞ്ഞു കിടക്കുന്നതു കാണാമായിരുന്നു.
               ജാലകത്തിനപ്പുറം കാറ്റിനും മഴത്തുള്ളികള്‍ക്കും ശക്തിയേറുകയാണ് .കുന്നെന്നോ കുളമെന്നോ ഭേദമില്ലാതെ പുല്‍മേടുകളിലും പര്‍വ്വതങ്ങളിലും , കുടിലിനും മാളിക മുകളിലും എത്രയും ഊക്കോടെ വന്നു പതിക്കുന്ന മഴത്തുള്ളികള്‍ !അതിന്‍റെ ആര്‍ജവം ,ശക്തി സ്വാതന്ത്ര്യം, എല്ലാം ഓരോ അണുവിലും എന്നെ  കോരിത്തരിപ്പിക്കുന്നു.അടുത്ത ജന്മം ഒരു മഴത്തുള്ളിയായ് തീര്‍ന്നെങ്കില്‍ എന്നു അറിയാതെ മോഹിച്ചു പോകുന്നു ! പുറമേ മഴ കോരിച്ചൊരിയുകയാണ് . ഒപ്പം മനസ്സും ! 

 
           അന്നവിടെ ആ കോരിച്ചൊരിയുന്ന മഴയില്‍ മറ്റു കുട്ടികള്‍ക്കൊപ്പം യുണിഫോം അണിഞ്ഞു , നിവര്‍ത്തിപ്പിടിച്ച കുടയുമായ് . കുളിച്ചീറനായ് അഴിച്ചിട്ട മുടിത്തുമ്പില്‍ ചുമന്ന റിബണ്‍ഉം കെട്ടി പാഠപുസ്തകങ്ങളുടെ ഭാരവും പേറി നടന്നതാരോ !!

       പിന്നെയും യൌവനത്തിന്റെ ചുവടുവയ്പ്പുകളില്‍ ശിങ്കാര്‍ പൊട്ടിന്‍റെ വട്ടത്തിനൊപ്പം മുടിയില്‍ ചൂടിയ കനകാംബര പൂക്കളുടെ കനല്‍ നിറവും ഒപ്പത്തിനൊപ്പം മത്സരിച്ചു . കണ്ണിലെഴുതിയ മഷി കറുപ്പും കഴുത്തിലണിഞ്ഞ ഒറ്റക്കാശു മാലയും ഓര്‍മ്മ കണ്ണാടിയില്‍ തിളങ്ങി .

              തണുത്ത കാറ്റ് വീശിയടിക്കുന്നു .   ജാലകത്തിനപ്പുറം കാറും കോളും കൊണ്ട് പെരുംമഴയുടെ  താണ്ഡവം തുടങ്ങി ,ദുരന്തം വിതയ്ക്കുന്ന മഴ ! വൃക്ഷങ്ങള്‍ ഹാലിളകി പിശാചായി മാറുന്നു. മരവിപ്പിക്കുന്ന തണുപ്പും ഇരുട്ടും വീണ്ടും ഓര്‍മ്മയില്‍ മിന്നല്‍പ്പിണരുകള്‍ പടര്‍ത്തി !! 

              അന്നവിടെ , സ്വപ്‌നങ്ങള്‍ വര്‍ണ്ണക്കുട ചൂടിയ ക്യാമ്പസ്സിന്റെ മുറ്റത്ത്‌ നിന്നും എല്ലാ വര്‍ണ്ണങ്ങളും തട്ടിയെടുത്ത് കൊടുങ്കാറ്റും ഭീതിയും നിറച്ചു എന്നിലെ   വേദനയുടെ വിത്തുകള്‍ മുള പൊട്ടി പന്തലിച്ചു ,സംഹാര താണ്ഡവമാടിയ മഴ ! ആ മഴയില്‍ കട പുഴകി വീണ ഒരു തൈമാവു കണക്കെ ! ഇന്നും അത് കിളിര്‍ക്കാതെ പൂക്കാതെ ........
          ഓര്‍മ്മകള്‍ കെട്ടഴിഞ്ഞു വീഴുമ്പോഴേക്കും പുറമേ   മഴയുടെ താളം പതിഞ്ഞു തുടങ്ങിയിരുന്നു .   ഇലച്ചാര്‍ത്തുകളില്‍ പിന്നെയും മഴത്തുള്ളി കിലുക്കങ്ങള്‍ കേട്ടു തുടങ്ങി .വീണ്ടും വെയില്‍ നാളം പരന്നു.
        ഈ ജാലകത്തിനപ്പുറം ഇങ്ങനെ എത്രയോ വട്ടം മഞ്ഞും മഴയും വെയിലും മാറി മാറി വന്നു !
        പക്ഷെ ഋതുക്കള്‍ പലതും കഴിഞ്ഞുവെങ്കിലും ,ഇന്നും മാറ്റമില്ലാതെ ഒന്നു മാത്രം !!  ജാലകത്തിനിപ്പുറം  കിളിര്‍ക്കാതെ.......തളിര്‍ക്കാതെ , ....പൂക്കാതെ .കായ്ക്കാതെ...ആ തൈമാവ് !!  മഴകള്‍ ഓരോന്നും കൊണ്ട്   ജീവിതപ്പാതയോരത്ത് !നനഞ്ഞ് നനഞ്ഞ് !!
            ഈ പെയ്തു തീരാത്ത മഴയില്‍,  ഇത്തിരിക്കുടയും ചെറു വട്ടവുമായ് വെയിലിനെ  നിലാവാക്കി തരുന്നവര്‍ , പിന്തിരിഞ്ഞു നിന്ന് കൂടെ  കൂട്ടുന്നവര്‍ ,അകലങ്ങളെ അരികിലെത്തിച്ചവര്‍ !
     നന്ദി നന്ദി !! സുഹൃത്തുക്കളെ
      ഒരായിരം നന്ദി , ഈ വഴി വരുന്ന ആര്‍ക്കും നന്ദി , സ്നേഹം നിറഞ്ഞ, ഹൃദയം നിറഞ്ഞ നന്ദി !
       ‘’  എന്‍റെ വഴിയിലെ വെയിലിനും നന്ദി !
        എന്‍റെ ചുമലിലെ ചുമടിനും നന്ദി !
        എന്‍റെ വഴിയിലെ തണലിനും
       മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി !’’ അറിയാതെ മൂളിപ്പോയതാ ട്ടോ .. 
  [വരികള്‍ പവിഴമല്ലി ,സുഗതകുമാരി ടീച്ചര്‍] 

എന്‍റെ കൃഷ്ണാ നമിച്ചൂ
സ്നേഹപൂര്‍വം സ്നേഹിത  
Maya Balakrishnan



Comments

Post a Comment

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!