ആരൂഢം വായന ശ്രീജ വാര്യർ

നിഷ്കാസിതരുടെ ആരൂഢം ... മായാ ബാലകൃഷ്ണൻ
,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,  ,,,,,,,,,, ,,, ,,,,,,,,,,,,,,,,,,,,,,,,,,,

                    ഈ വർഷത്തെ അവസാനത്തെ പുസ്തകപരിചയമാണിത് .  മുഖപുസ്തകമാണ് മായയുടെ  കാഴ്ചകളെ വർണ്ണാഭവും  വിശാലവുമാക്കുന്നത് . ' യുദ്ധമൊഴിഞ്ഞ യുദ്ധഭൂമിയാണു ഞാൻ ' എന്നുള്ള സ്വയം പരിചയപ്പെടുത്തൽ  മായയ്ക്കു മാത്രമല്ല ,   എല്ലാവർക്കും ബാധകമാണ് .  യുദ്ധമൊഴിഞ്ഞു എന്നു കരുതി ആശ്വസിക്കുന്നിടത്തുനിന്നും നാമെത്തിച്ചേരുന്നത്  ഘോരമായ മറ്റൊരു യുദ്ധമുഖത്തേയ്ക്കാണ് . അതും തീർന്നാൽ മറ്റൊന്ന് നമ്മെ കാത്തിരിപ്പുണ്ടാകും . പോരാടുക ... ജയിക്കുകയോ തോൽക്കുകയോ ചെയ്യുക ... വീണ്ടും പോരാടുക .  ഇതാണു ജീവിതം  .
                      2016 ൽ ഇറങ്ങിയ ' തുടികൊട്ട് '   മികച്ച നിലവാരമുള്ള   ഗ്രന്ഥമാണ് . അതിനുശേഷമിറങ്ങുന്ന  ഈ  കവിതാസമാഹാരവും വായനക്കാരെ നിരാശരാക്കില്ല .  ഇതിലെ 40 കവിതകളിൽ   വിശാലലോകത്തിന്റെ  വിവിധ വർണ്ണങ്ങളുണ്ട് . രൗദ്രതയുടെ  തീനിറവും ,  സാന്ത്വനത്തിന്റെ നിലാവഴകും , നിസ്സഹായതയുടെ  ഇരുളിമയും ,  സ്വപ്നങ്ങളുടെ  ഏഴുനിറങ്ങളും , തത്ത്വചിന്തയുടെ  ശുഭ്രവർണ്ണവും , ഗൃഹാതുരത്വത്തിന്റെ   ഹരിതവർണ്ണവും ഇടകലർന്നുകാണാം  . ഈ വർണ്ണങ്ങളിൽ അലിഞ്ഞലിഞ്ഞില്ലാതാകുന്ന ഭാവങ്ങൾ അനവധിയാണ് . അതറിയുവാൻ കവിതകളിലൂടെയൊന്നു  സഞ്ചരിക്കണം .
                      മഹാകവി ജി. യുടെ നാട്ടുകാരിയെന്ന നിലയിൽ   ആദ്യകവിത  അദ്ദേഹത്തിന്റെ സ്മരണികയാക്കിയിട്ടുണ്ട് .   ആർദ്രമായ  ആ ഗുരുവന്ദനം   ഈണത്തിൽ ചൊല്ലാവുന്ന  കവിതയുംകൂടിയാണ് .

" വിസ്മീതചിത്തയാമെൻ വിരൽത്തുമ്പിലൊരു കാവ്യമാണയു നീ .. " 
 ' മുഗ്ദ്ധം '  എന്ന   രണ്ടാമത്തെ കവിതയിൽ മായ  പറയുന്നുണ്ട് . തുടർന്നുവരുന്ന  കവിതകളിലൂടെ  മനസ്സോടിക്കുമ്പോൾ  , ഈ  വാക്കുകൾ   കാവ്യദേവതയോടുള്ള  നിർദ്ദേശമാണോ എന്നുതോന്നിപ്പോകും .
                       ഈ കാവ്യ സമാഹാരത്തിൽ കൂടുതലും സ്ത്രീപക്ഷത്തുനിൽക്കുന്ന കവിതകളാണ് . സ്ത്രീയുടെ  വാത്സല്യം , സ്നേഹം , കാരുണ്യം , ശക്തി , അമർഷം , സ്വപ്നം എന്നിങ്ങനെ  വിവിധ ഭാവതലങ്ങൾ  ഇതിലെ കവിതകളിൽ ചിതറിക്കിടക്കുന്നു .  അതിലൊന്നാണ് ' ഒടുവിലെ വരം ' .

" വിട പറയും മുമ്പ് ഒരുവരം മാത്രം ചോദിച്ചോട്ടേ
 ഈ വന്യഭൂവിൽ ഇനിയൊരു ആൺതരി പിറക്കാത്ത കാലം വരേയ്ക്കും  നീയെന്നെ ആ പഴയ അഹല്യയാക്കൂ , ശിലാപ്രതിമയാക്കൂ .."
                                    എന്നുപറയുന്നിടത്ത് , ഇന്നത്തെ വികലമായ ആണത്തത്തോടുള്ള അമർഷമാണ്  സ്ഫുരിക്കുന്നത് . അതുപോലെയുള്ള  അമർഷവിസ്ഫോടനമാണ്  ' പൊന്നല്ല , വെറും പെണ്ണല്ല  ' എന്ന കവിതയും .

" പൊള്ളുന്ന ചുട്ടുപഴുത്ത ചട്ടുകമാണവൾ
പൊള്ളണം , ആഭാസന്മാരെ  അഴിച്ചിട്ട് ഉടലോടെ പൊള്ളിക്കുമവൾ ..."
തുടർന്നുവരുന്ന വരികളിലും ഈ പക   വികലമാനസരെ പൊള്ളിക്കുന്നുണ്ട് ,  എരിയ്ക്കുന്നുണ്ട്  .
" ഊതിക്കാച്ചിയ ചട്ടുകമാകണം അവൾ " എന്നു  ഈ കവിതയിൽ മാത്രമല്ല , പല കവിതകളിലും   മായ  അടിവരയിട്ടു പറയുന്നു   .
                            സ്വന്തം കുലത്തിൽനിന്നും നിഷ്കാസിതരായ കാട്ടുപൂക്കളെ   , അവരുടെ ശക്തിയെക്കുറിച്ച്  ബോധ്യപ്പെടുത്തുന്ന കവിതയാണ്   ' നിഷ്കാസിതരുടെ ആരൂഢം ' എന്ന കവിത .
" ഏതുപൊന്തയിലും മൊട്ടിടും
 കാട്ടുപൂവാണു നീ "

" വാനിലുയർന്നു നിൽക്കാൻ
തനിക്കു താനേ വളരണം "  . അതെ . സ്വയം പര്യാപ്തതയാണവളുടെ  ഒരു ശക്തി .

" ആർക്കുമുന്നിലും ഇലയിട്ടു വിളമ്പാത്തയെൻ
ആത്മാഭിമാനമുണ്ടതിൽ "   ആ വിശുദ്ധശക്തി മനസ്സിലുണ്ടെങ്കിൽ   അവൾക്കു കൈവരുന്ന ശക്തി എത്രയെന്നും മായ അടയാളപ്പെടുത്തുന്നുണ്ട് .
" കരിംതേളുകൾ പെരുംതല മൂർച്ഛിച്ച്
  അരിക്  പറ്റിയാൽ കാതടച്ച് ചാർത്താൻ കരുത്ത് " . അത് കാണിക്കുവാൻ മാത്രം ശക്തയാണ്  സ്ത്രീകളെന്ന് മായ  ഓർമ്മിപ്പിക്കുന്നു. ഇതു തിരിച്ചറിയാതെ  കശക്കിയെറിയാൻ  നിന്നുകൊടുക്കരുതെന്ന്  കവയിത്രി  പറയുന്നു . 
" അറുത്തു നീക്കിലും കിളിർത്തിടും
പെണ്മതൻ ഉയിരായ് .... " ഈ കാട്ടുപൂക്കൾ  തളിർത്തു, പൂത്ത് , വിരിഞ്ഞ് സുഗന്ധം പരത്തണമെന്നും പറയുന്നതിലൂടെ ,  മായ  പെണ്മനസ്സിനു കരുത്തു പകരുകയാണുചെയ്യുന്നത് .
                       പുരാതനകാലം മുതലേ   ' സർവംസഹ ' എന്ന വിശേഷണത്തിനു  അർഹയാണ്    സത്രീ .
" ജന്മസാഫല്യമാണമ്മയ്ക്കു തൻ കുഞ്ഞ് " .( വാത്സല്യക്കനിവ് ) എന്നതാണ്  സത്യം . അതുപോലും നിഷേധിക്കപ്പെട്ട   ആദിമാതാവിനെ മറക്കുന്നതെങ്ങനെ .  ആ ധൈര്യം , ആ സഹനം , ആ നൊമ്പരം , ആ ത്യാഗം , ആ പക  അതൊക്കെ എങ്ങനെ വിസ്മരിക്കും !!!

" വംശപ്പിറവിയ്ക്ക് ഈറ്റില്ലമൊരുക്കിയ മഹായാത്ര
  ഒരു പെണ്ണെന്നവളുടെ ഘോരവേദനയ്ക്കറുതിയില്ലാ
പ്രപഞ്ചനീതിയുടെ കരങ്ങളിൽ മാതൃത്വം ബലിയേകിയോൾ " ( ഇരുളും പൊരുളും )
         വരരുചിയുടെ പത്നി ആ മഹാബലി  നൽകിയില്ലായിരുന്നുവെങ്കിൽ പലപലവർണ്ണത്തിൽ , ജാതിയിൽ നമ്മൾ വേർതിരിയില്ലായിരുന്നു .   
ഈ  അമ്മയുടെ  കണ്ണീരിൽക്കുതിർന്ന     മഹാത്യാഗത്തിന്റെ സന്തതിപരമ്പരകളാണ് നമ്മളെന്നും , എന്നിട്ടുമെന്തിനിങ്ങനെ പരസ്പരം പോരടിച്ചു അശാന്തരാകുന്നു എന്നും  കവയിത്രി നമ്മെ ചിന്തിപ്പിക്കുന്നു .
               
              അമ്മയെന്നാൽ ...
" മഴകളേതും നനഞ്ഞ്  അടുക്കളപ്പുറത്ത് ആരാലുമറിയാതെ കാലം അരച്ചുതീർക്കുന്ന  യന്തം .."  ( അമ്മ അമ്മി )
       സൗഹൃദമെന്നാൽ ...
"   ഒരുമയായ് വളരുന്ന സ്നേഹത്തെ  സൗഹൃദമന്ന് വിളിക്കാമെങ്കിൽ .... " ( പുനർജ്ജനി )
    കലഹമെന്നാൽ .....
" താൻപോരിമയിലൂന്നി സ്വയം ചിറകടിച്ച് ഉയരണം "  . അല്ലാതെ പന്തംകൊളുത്തിയോ , പോരടിച്ചോ ,  പോർവിളിച്ചോ  നടത്തുന്ന ആഭാസനൃത്തമല്ല എന്ന് കവയിത്രി  ഉറപ്പിച്ചു പറയുന്നു .
                മാതൃത്വത്തിന്റെ മഹനീയത   വിശദീകരിക്കുന്ന മറ്റൊരു കവിതയാണ്  ' വാത്സല്യക്കനിവ് ' .
" മണ്ണാകും കാലവും , ഉദരത്തിലേറ്റിയ
  ബന്ധമറ്റുപോകാതെ , മുറിച്ചാലും
  മുറിയാത്തൊരു ബന്ധം ..." മാതൃത്വമെന്ന ഈ മഹാസത്യത്തെ  നമ്മളിലെത്രപേർ തിരിച്ചറിയുന്നു . ??
                  സ്ത്രീപക്ഷ കവിതകളല്ലാത്ത കവിതയിലൂടെ  പല കാഴ്ചകളും മായ നമുക്ക് കാണിച്ചുതരുന്നു . അവതാരികയെഴുതിയ  ശ്രീ . രാവുണ്ണി സാർ പറഞ്ഞതുപോലെ  ' കെട്ടകാലത്തോടുള്ള  കലഹങ്ങളാണ' തിൽ  . ' മായം കലർന്ന. ലോകത്തോടുള്ള അമർഷങ്ങളാ' ണതിൽ. ലോകസംഭവങ്ങളും ,  പ്രകൃതിസ്നേഹവും , കൃഷ്ണഭക്തിയും , മതഭ്രാന്തും , രാഷ്ട്രീയപേക്കൂത്തുകളും , ബാല്യസ്മൃതികളുമെല്ലാം  വരികളിലൂടെ ആവിഷ്ക്കരിക്കുമ്പോൾ  അതിനെന്തൊരു  തീക്ഷ്ണതയാണെന്നോ !!  . നോക്കൂ..

" ദിഗ് വിജയത്തിൻ കുതിരയല്ലിത്
  അധികാരദുർമ്മേദസ്സിൻ ചോരകുടിച്ചുവീർത്ത,
  കുതിരപ്പന്തികൾക്ക് കാവൽനിൽക്കും
 വെറും ചാവാലിക്കുതിരയാണിത് .." ( ചതുരംഗക്കളത്തിൽ )

" ഇവിടെ കടിഞ്ഞാൺ മുറുക്കി
  തൂക്കിലേറ്റേണ്ടത്
 തടയില്ലാത്ത നിന്റെ നാവുകളെ
 സ്ഫുടം ചെയ്തെടുക്കേണ്ടത്
വിഷംകുടിച്ച് തിടംവച്ചുവീർത്ത
നിന്റെ  ആത്മബോധത്തെ .." ( പോവുക പോർക്കളമല്ലിത് )

" പാപത്തിൻ ഫലം ഭുജിക്കുവോർ
 പാപത്തിൻ വിത്തുകളെറിയുന്നു " ( ഉയിർപ്പ് )

" അന്നന്നു കാണുന്നതിനെ വിശ്വസിച്ചീടിൽ
 ഇന്നിന്റെ മുഖമെത്ര വികൃതം? "  ( നേരിൻ നേർമ്മ )

" ഒരുമഴയ്ക്ക് തോരുകില്ലെൻ
 ബാല്യത്തിന്നോർമ്മകൾ " .( നനഞ്ഞൊട്ടിയ ബാല്യങ്ങൾ )

" മണ്ണിനെ , പ്പെണ്ണിനെ ഒളിഞ്ഞാക്രമിക്കുന്നു
  ഇതോ നാട്ടുനീതി .?"  ( നാട്ടുനീതി )

" എന്തിനുവൃഥാ കേഴുന്നു മാനുഷരേ
  അന്തമില്ലാത്തൊരൂഴിയിൽ നാം ഒന്നുമല്ല " ( ഭ്രാന്തൻ ചിരി )
  ഇതുപോലുള്ള വരികൾ     ഇനിയും  അനവധിയുണ്ട് .
                        അച്ഛന്റെ  ഓർമകളിലും സ്നേഹത്തിലും  നൊമ്പരപ്പെടുന്ന ഒരു  മകളെ ' നിശ്ചലം നിമിഷരഥം ' എന്ന കവിതയിൽ കാണാം . ജന്മസത്യമെന്തെന്ന് മനസ്സിലാക്കിയ  തത്ത്വജ്ഞാനിയെ  ' ഭ്രാന്തൻ ചിരി ' യിൽ  കാണാം . കവിതയെന്തിനെന്നറിഞ്ഞ  ഒരു കവിയെ ' കാവ്യോപാസക'യിൽ കാണാം . കണ്ണീരിനുപ്പല്ല  എന്നു തിരിച്ചറിഞ്ഞ  ഒരു സ്നേഹോപാസകയെ  ' ആർദ്രരേണുക്കളി' ൽ കണ്ടെത്താം . നിഷ്കളങ്കയായൊരു കൃഷ്ണഭക്തയെ  ' ദർശനം , കണ്ണനെത്തേടി  ' എന്നീ  കവിതകളിൽ ദർശിക്കാം   . " അന്നു നനഞ്ഞൊരാ മഴകൾക്കിന്നു ഭംഗിയും പോരാ .."
( നനഞ്ഞൊട്ടിയ ബാല്യങ്ങൾ )  എന്നുപറയുന്ന മായയെന്ന  മഴയുടെ കാമുകി
" ഇനിയൊരു ജന്മമുണ്ടെങ്കിലോ
എനിക്കു മഴയായ്  ജനിക്കണം
 മഴയെങ്കിലോ , എനിക്കിടവമഴയായ്
 പിറവിയെടുക്കണം "  ( ഇടവച്ചാർത്ത് )
എന്ന് ആശിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ .
                ഇക്കൂട്ടത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട. രണ്ടുകവിതകളാണ്  ' കലഹം' , ' ദർശനം ' എന്നിവ . ചെറുപ്പം മുതലേ എന്റെ സുഹൃത്ത് കൃഷ്ണനായതുകൊണ്ട്  ' ദർശനം ' എനിക്കുമൊരു കൃഷ്ണദർശനം തന്നെയായിരുന്നു .  അതുവായിച്ച് ഒടുക്കം ഞാനും ചോദിച്ചു .
" എന്തിനു കണ്ണാ  നീ എന്നെയും മോഹിപ്പിച്ചു കടന്നുപോയീ .."  ഈ ജീവിതംതന്നെ അവനവനോടുള്ളൊരു കലഹമാണ് , യുദ്ധമാണ് എന്ന  തത്ത്വമാണ് ' കലഹം ' എന്ന കവിതയിലൂടെ മായ  പറയുന്നത് . ജനിച്ചുവീഴുന്ന നാൾ മുതൽ  മരണം വരെയും  നമ്മൾ നിരന്തരം നമ്മളോടുതന്നെ  കലഹിച്ചുകൊണ്ടിരിക്കുന്നു . കാമ ക്രോധലോഭമോഹങ്ങളോടുള്ള കലഹമാണു ജീവിതം .  ഈ നാലു ശത്രുക്കളോട് പടപൊരുതി ജയിക്കുന്നവനേ  ഈ ജീവിതത്തിൽ ശാന്തികിട്ടൂ . ഈ  സത്യം തിരിച്ചറിഞ്ഞിട്ടാകണം  ' യുദ്ധമൊഴിഞ്ഞ യുദ്ധഭൂമിയാണ് ഞാൻ ' എന്ന് മായ പറഞ്ഞത് എന്നുതോന്നുന്നു . അതറിഞ്ഞാൽ നാം സ്വയം  രണാങ്കണത്തിൽ നിന്നും പിൻ വാങ്ങും . ഉള്ളിന്റെയുള്ളിലേയ്ക്ക് ഇറങ്ങിച്ചെന്ന് ,    പഞ്ചേന്ദ്രിയങ്ങളെ  ആവാഹിച്ച്  ഹൃത്തിലെരിയുന്ന ഒറ്റച്ചിരാതിനു മുന്നിലിരുത്തി  നിദാന്തശാന്തിമന്ത്രമുരുവിട്ട്   ധ്യാനത്തിലമരും    .
                        ആശംസകൾ മായാ , കാവ്യതീർത്ഥമാകുന്ന ഇടപ്പാതി മഴയായ് പൊഴിഞ്ഞ് ,  അക്ഷരത്തുള്ളികളാൽ  വായനക്കാർക്ക്  ആത്മഹർഷക്കുളിരേകുവാൻ   സാധിക്കട്ടെ . ആശംസകൾ .
ശ്രീജാ വാര്യർ 

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!